ലണ്ടൻ: കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ രാംകഥയിൽ പങ്കെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക. ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു ഹിന്ദുവായിട്ടാണ് ഇന്ന് താൻ എത്തിയതെന്ന് സുനക് പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മൊറാരി ബാപ്പുവിന്റെ രാം കഥയിൽ എത്താൻ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയും സന്തോഷവുമാണ്. ഇവിടെ എത്തിയത് ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു ഹിന്ദു എന്ന നിലയിലാണെന്ന് സുനക് പറഞ്ഞു. ഇന്ത്യൻ വംശജനായ ബ്രിട്ടണിലെ ആദ്യ പ്രധാനമന്ത്രി പഞ്ചാബി വേരുകളുള്ള ഒരു ഹിന്ദു മതവിശ്വാസി കൂടിയാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദു വിശ്വാസം തന്നെ നയിക്കുന്നുവെന്നും ബ്രിട്ടന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഏറ്റവും മികച്ചത് ചെയ്യാൻ തനിക്ക് ധൈര്യം നൽകുന്നത് അതാണെന്നും സുനക് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസം വളരെ വ്യക്തിപരമാണ്. അത് എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ നയിക്കുന്നു. പ്രധാനമന്ത്രിയാവുക എന്നത് ഒരു വലിയ ബഹുമതിയാണ്, പക്ഷേ അത് എളുപ്പമുള്ള ജോലിയല്ല. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളുണ്ട്, നേരിടാൻ കഠിനമായ തിരഞ്ഞെടുപ്പുകൾ ഉണ്ട്, എന്നാൽ എന്റെ വിശ്വാസം എല്ലാത്തിനേയും നേരിടാനുള്ള കരുത്ത് നൽക്കുന്നു. രാജ്യത്തിനായി എനിക്ക് കഴിയുന്നത് ചെയ്യാൻ എനിക്ക് ധൈര്യവും ശക്തിയും പകരുന്നത് അതാണെന്നും സുനക് പറഞ്ഞു.
10 ഡൗണിംഗ് സ്ട്രീറ്റിലെ എന്റെ ഓഫിസിലെ മേശപ്പുറത്ത് ഒരു സ്വർണ്ണ ഗണപതി ഉണ്ട്. അതു നൽകുന്നത് വലിയ ആത്മവിശ്വാസമാണെന്ന് മൊരാരി ബാപ്പുവിന്റെ രാംകഥയുടെ പശ്ചാത്തലമായി ഭഗവാൻ ഹനുമാന്റെ ഒരു വലിയ സ്വർണ്ണ ചിത്രം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
സതാംപ്ടണിലെ തന്റെ കുട്ടിക്കാലത്ത് നിരന്തരം കുടുംബത്തോടൊപ്പം തൊട്ടടുത്തുള്ള ക്ഷേത്രം സന്ദർശിച്ചിരുന്നു. എന്റെ മാതാപിതാക്കളും കുടുംബവും പൂജകളും ആരതികളും സംഘടിപ്പിക്കും. അതിനുശേഷം, എന്റെ സഹോദരനും സഹോദരിക്കും ബന്ധുക്കൾക്കുമൊപ്പം ഉച്ചഭക്ഷണവും പ്രസാദവും വിളമ്പാൻ താനുമുണ്ടായിരുന്നെന്നും സുനക് പറഞ്ഞു.
















