ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി തെളിച്ച ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ക്ക് ജനപിന്തുണ ഏറിയതോടെ ടിആര്‍എസ് അടക്കമുള്ള പാര്‍ട്ടികളും ചുവടുമാറ്റുന്നു. പാകിസ്ഥാനോട് ചേരാനുള്ള ഹൈദരാബാദ് നൈസാമിന്‍റെ പദ്ധതി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സൈനികനീക്കത്തിലൂടെ തകര്‍ത്തതിന്‍റെ വാര്‍ഷികദിനമായ സപ്തംബര്‍ 17 വിമോചനദിനമായി കൊണ്ടാടണമെന്ന ബിജെപിയുടെ നീണ്ടകാലത്തെ ആവശ്യം ഇത്രനാളും തിരസ്‌കരിച്ച ടിആര്‍എസ് സര്‍ക്കാര്‍ ഒടുവില്‍ ഒരു വര്‍ഷം നീണ്ട ആഘോഷവുമായി രംഗത്തെത്തി.
വിമോചനദിനം എന്ന ബിജെപി ആവശ്യം തള്ളിയ ചന്ദ്രശേഖര റാവു അഭിനവ നൈസാമാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി ആരോപിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ ചുവടുമാറ്റം. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ സപ്തംബര്‍ 17 ഹൈദരാബാദ് വിമോചനദിനമായി പ്രഖ്യാപിച്ചു. ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെയും പരിപാടിയിലേക്ക് ക്ഷണിച്ചു. ഇതോടെയാണ് ഒരു വര്‍ഷം നീണ്ട ആഘോഷപ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍ മുഖം രക്ഷിക്കാനിറങ്ങിയത്.
ചന്ദ്രശേഖരറാവുവിന് പിന്നാലെ ഒവൈസിയുടെ എഐഎംഐഎമ്മും വിമോചനദിനം കൊണ്ടാടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സംയോജന ദിനമെന്ന നിലയില്‍ സംസ്ഥാനത്തുടനീളം ബൈക്കില്‍ തിരംഗറാലി നടത്തുമെന്ന് ഒവൈസി പറഞ്ഞു. 1857ല്‍ ആരംഭിച്ച് 90 വര്‍ഷം നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദിലെ ജനങ്ങള്‍ സ്വതന്ത്രമതേതര ഇന്ത്യയുടെ ഭാഗമായതിന്റെ സ്മൃതികളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് ഒവൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടിആര്‍എസിനും ഒവൈസിക്കും പിന്നാലെ കോണ്‍ഗ്രസും ആഘോഷ പരിപാടികളുമായി രംഗത്തുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേട്ടങ്ങളിലൊന്നാണ് ഹൈദരാബാദ് വിമോചനമെന്ന് മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. ഹനുമന്തറാവു പറഞ്ഞു. നീണ്ട സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബിജെപി ഉയര്‍ത്തിയ നൈസാം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മറ്റ് പാര്‍ട്ടികളും ഏറ്റെടുക്കാന്‍ തുടങ്ങിയത് അടിമത്തമനോഭാവം പൂര്‍ണമായി ഇല്ലാതാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചപ്രാണസന്ദേശത്തിന്‍റെ വിജയമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.














