കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ പോക്സോ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിലപാടിനോട് കേരള ഹൈക്കോടതി വിയോജിപ്പ് രേഖപ്പെടുത്തി.
മുസ്ലീമായ ഒരാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലർത്താനുള്ള അനുമതിയായി കാണാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി കെ തോമസ് വ്യക്തമാക്കി. 31 വയസ്സുകാരനായ മുസ്ലീം യുവാവ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിന്‍റെ വാദത്തിനിടയിലായിരുന്നു കോടതിയുടെ സുപ്രധാന പരാമർശം. മുസ്ലീം വ്യക്തി നിയമ പ്രകാരം താൻ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന പ്രതിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല.
മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്സോ എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാവില്ല. ഒരു കുഞ്ഞിന് നേർക്കുള്ള അനാവശ്യമായ സ്പർശനം പോലും പോക്സോ വകുപ്പിന്‍റെ പരിധിയിൽ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.
Discussion about this post