ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങുകൾ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ജൂൺ മൂന്നിന് ആരംഭിച്ച പൂജാചടങ്ങുകളുടെ സമാപനം കൂടിയായിരുന്നു ഇന്ന്.
പ്രാണപ്രതിഷ്ഠകളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിരുന്നു.
പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി അയോദ്ധ്യയിലെ ഹനുമാൻ ഗർഹി മന്ദിറിൽ യോഗി ആദിത്യനാഥ് ദർശനം നടത്തിയിരുന്നു. ചടങ്ങുകൾക്ക് ശേഷം പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ മുഖ്യമന്ത്രി ക്ഷേത്രത്തിനുള്ളിലേക്ക് സ്വാഗതം ചെയ്തു. രാമക്ഷേത്ര സമുച്ചയത്തിനുള്ളിലെ മറ്റ് ക്ഷേത്രങ്ങളിലും ചടങ്ങുകളും നടന്നു.
Discussion about this post