കോട്ടയം: നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ് ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജിയെന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ പറഞ്ഞു. പി. പരമേശ്വർജി പഠന കേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് വിഭജനവാദം കൊണ്ട് തകർന്നുപോകുമായിരുന്ന ദേശീയതയുടെ സ്തംഭങ്ങളെ ഉറപ്പിച്ചുനിർത്തുകയായിരുന്നു പരമേശ്വർജി ചെയ്തത്. ദേശീയതയുടെ ശബ്ദം കേരളത്തിൽ ഉയർത്തിക്കേൾപ്പിക്കാൻ ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു അദ്ദേഹം നടത്തിയത്. പിന്നീട് അനേകം പേർ ആ ദൗത്യം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
”ഏകാത്മ മാനവദർശനം” എന്നത് ഭാരതത്തിന്റെ തനത് ആർഷ ദർശനം തന്നെയാണ് എന്ന് പ്രഭാഷണ പരമ്പരയുടെ ആദ്യദിന വിഷയത്തെ അധികരിച്ചുകൊണ്ട് കാ. ഭാ. സുരേന്ദ്രൻ പറഞ്ഞു. മുതലാളിത്തവും കമ്മ്യൂണിസവും മാത്രമാണ് രാജനീതിക്കുള്ളത് എന്ന ധാരണ തിരുത്തി, ഭാരതത്തിന്റെ തനത് ദർശനത്തെ കാലികമായ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. ഗാന്ധിജിയും മഹർഷി അരവിന്ദനും സ്വാമി വിവേകാനന്ദനും ഒക്കെ കണ്ടെത്തിയ അതേ ദേശീയ രാഷ്ട്രവീക്ഷണത്തെ തന്നെയാണ് ഏകാത്മ മാനവദർശനമായി ദീനദയാൽജി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൈന്ധവ ദേശീയതയും കേരളവും ഒന്ന് തന്നെയാണ് എന്ന് തന്റെ ജീവിതത്തിലൂടെയും അറിവിലൂടെയും എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും കാട്ടിത്തന്ന മഹാനായിരുന്നു പി. പരമേശ്വർജി എന്ന് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹ് കെ. ബി. ശ്രീകുമാർ പറഞ്ഞു. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം അതിന്റെ എല്ലാ ദുഷ്പ്രവണതകളോടും കൂടി കേരള സമൂഹത്തെ പിടിമുറുക്കിയിരുന്ന കാലത്ത് നമുക്ക് വെളിച്ചം പകർന്നു നൽകി ഈ ലോകത്തിന്റെ മനോഹാരിതയെ വെളിവാക്കി തരികയായിരുന്നു പരമേശ്വർജി ചെയ്തത്. പരമേശ്വർജി നടന്ന വഴികളിലൂടെ ആദർശം രൂപപ്പെട്ടുകൊണ്ടിരുന്നു. അതേസമയം പരമേശ്വർജിയുടെ ആഴത്തിലുള്ള വായനയും അറിവുമൊന്നും സാധാരണക്കാരോട് ഇടപെടുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്നും കെ. ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു.
അധികാരത്തിന് വേണ്ടിയാകരുത് പൊതുപ്രവർത്തനം ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച മഹാനാണ് പരമേശ്വർജിയെന്ന് ആലപ്പുഴ എസ്.ഡി കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി വിനീത് ചന്ദ്ര കെ. എസ്. അധ്യക്ഷഭാഷണത്തിൽ സൂചിപ്പിച്ചു. പരമേശ്വർജിയെ കൂടുതൽ അറിയാൻ പരിശ്രമിച്ചപ്പോൾ ആ മഹത്തായ ജീവിതം എത്രയോ പ്രേരണാദായകമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണപരമ്പരയുടെ രണ്ടാം ദിനമായ ഇന്ന് ‘കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക്’ എന്ന വിഷയം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വി. മഹേഷ് അവതരിപ്പിക്കും.















Discussion about this post