കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണകവർച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) വിദഗ്‌ധരുടെ സഹായത്തോടെ പ്രഭാമണ്ഡലം പ്ലേറ്റുകളിൽ നിന്നും ശ്രീകോവിലിൻ്റെ മുകളിലെ വാതിൽ ചട്ടക്കൂട് പ്ലേറ്റിൽ നിന്നും കുടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി. ഇത്തരം പരിശോധന നടത്തിയെങ്കിൽ മാത്രമേ സത്യം പൂർണമായും നിർണായകമായും ഉറപ്പാക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ക്ഷേത്രത്തിലെ സ്വർണക്കവർച്ചയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ നേരിട്ട് ഹാജരായി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ശ്രീകോവിലിൻ്റെ പ്രഭാമണ്ഡലം പ്ലേറ്റുകളും മുകളിലെ വാതിൽ ചട്ടക്കൂട് പ്ലേറ്റും പൊളിച്ചുമാറ്റി പരിശോധിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദഗ്‌ധരുടെ സഹായത്തോടെ പുരാവസ്തുക്കൾ പൊളിച്ചുമാറ്റുകയും അവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നത് അവയുടെ യഥാർത്ഥ ഭാരം നിർണയിക്കാൻ അത്യന്താപേക്ഷിതമാണെന്ന് എസ്ഐടി പറയുന്നു.
ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വിശകലനം ചെയ്യുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തിയ ജംഷഡ്‌പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി സമർപ്പിച്ച റിപ്പോർട്ട് പരാമർശിച്ച്, സന്നിധാനത്ത് സ്വർണം എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നതിൽ ഈ കണ്ടെത്തലുകൾ വളരെയധികം സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്വർണം പൂശുന്നതിനായി ചെമ്പ് പ്ലേറ്റുകൾ ഏൽപ്പിച്ച ചെന്നൈയിലെ സ്മാർട്ട് (ക്രിയേഷൻസ്, 2019 ൽ മുംബൈയിൽ നിന്ന് വാങ്ങിയ ‘സ്ട്രിപ്പിംഗ് സാൾട്ട്’ എന്നറിയപ്പെടുന്ന രാസവസ്തു ഉപയോഗിച്ച് പുരാവസ്‌തുക്കളിൽ നിന്ന് സ്വർണ ആവരണം നീക്കം ചെയ്‌തതായി കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലകരുടെ ആവരണങ്ങൾ നീക്കം ചെയ്‌ത് നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്ന് എസ് ഐടി കോടതിയെ അറിയിച്ചു. കാലതാമസമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും.














Discussion about this post