കൊല്‍ക്കൊത്ത: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് സിന്‍ഹയുടെ ജോയിനിങ് ലെറ്റര്‍ തിരിച്ചയച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ജൂലൈ എട്ടിന് നടക്കേണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം കേന്ദ്രസേനയെ വിന്യസിക്കണമെന്നെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കത്ത കമ്മിഷണര്‍ സ്ഥാനത്ത് തുടരുന്നതിനെപ്പറ്റിയും ഗവര്‍ണര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷണറെ നിശ്ചയിച്ചതിനുശേഷം ജോയിനിങ് ലെറ്റര്‍ തിരിച്ചയയ്ക്കുന്ന നടപടി അത്യപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യം ആദ്യമായാണ്. ഭാവി നടപടി തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിന്‍ഹയെ നീക്കം ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടി ഒരു ഹൈക്കോടതി ജഡ്ജിയെ നീക്കുന്നതിന് തുല്യമാണ്.
ബുധനാഴ്ച രാത്രി വൈകിയും രാജീവ് സിന്‍ഹയുടെ കത്ത് സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഇത് അയയ്ക്കുകയായിരുന്നു.
മുന്‍ ചീഫ് സെക്രട്ടറി കൂടിയായ സിന്‍ഹയെ ജൂണ്‍ ഏഴിനാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള അനുമതിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത ദിവസം തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഗവര്‍ണറെ കാണാന്‍ തന്റെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി രാജീവ് സിന്‍ഹ തയാറായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് ബുധനാഴ്ച കൊല്‍ക്കത്ത ഹൈക്കോടതി രാജീവ് സിന്‍ഹയെ വിമര്‍ശിച്ചിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കമ്മിഷനും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഒരുമ്പെട്ടത്. എന്നാല്‍ സുപ്രീംകോടതിയും ഇവര്‍ക്കെതിരായാണ് വിധി പുറപ്പെടുവിച്ചത്.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവുകള്‍ പാലിക്കുമെന്ന് കോടതിയില്‍ ഉറപ്പുനല്കാനും കമ്മിഷന്‍ തയാറായില്ല.
തെരഞ്ഞെടുപ്പ് നടത്തുന്നത് അക്രമത്തിനുള്ള ലൈസന്‍സ് ആകില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കിലോ അവര്‍ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ കൊല്ലപ്പെട്ടാലോ പിന്നെ എവിടെയാണ് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്.
Discussion about this post