ന്യൂദൽഹി: ജനന തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് പ്രൂഫായി സ്വീകരിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ജനന തീയതി നിർണയിക്കാനുളള രേഖയായി കണക്കാക്കിയിരുന്ന ആധാർ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച കത്തിൽ ജനന തീയതി തെളിയിക്കാനുളള അംഗീകൃത രേഖകളിൽ നിന്ന് ആധാർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റമെന്ന് ഇപിഎഫ്ഒ സർക്കുലറിൽ വ്യക്തമാക്കി.ജനുവരി 16 ന് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
ആധാര്‍ ഒരു തിരിച്ചറിയല്‍ പരിശോധനാ രേഖയാണെന്നും അത് ജനന തീയതി പരിശോധിക്കാനുള്ള രേഖയല്ലെന്നും വിശദീകരണമുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും ആധാറിനെ ജനന തീയതി നിര്‍ണയത്തിനുള്ള രേഖയായി കണക്കാക്കാതിരിക്കാനുള്ള തീരുമാനത്തിന് ശക്തി പകരുന്നതാണെന്ന് ഇപിഎഫ്ഒ പറഞ്ഞു. ജനന തീയതി തെളിയിക്കുന്നതിന് മാത്രമല്ല ജനനത്തീയതിയിലെ തിരുത്തലിനുള്ള സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ നീക്കം ചെയ്തു. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.
ജനന തീയതി തെളിയിക്കാൻ ഇനി ഏതെങ്കിലും അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക്ഷീറ്റ്, എസ്എൽസി സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി), പേരും ജനനത്തീയതിയും അടങ്ങുന്ന എസ്എസ്സി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, സര്‍വീസ് റെക്കോര്‍ഡുകള്‍ പ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ, സെന്‍ട്രൽ/സ്റ്റേറ്റ് പെന്‍ഷന് പേയ്മെന്റ് ഓര്‍ഡര്‍, സര്‍ക്കാര്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‍പോര്‍ട്ട്, സര്‍ക്കാര്‍ പെൻഷൻ, സിവിൽ സര്‍ജന്‍ നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ മാത്രമെ ഉപയോഗിക്കാൻ പാടുളളുവെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.
Discussion about this post