കൊച്ചി: ഭാരതീയർക്ക് ഒരേ ഡിഎൻഎ ആണെന്ന് ആർഎസ്എസ് സർകാര്യവാഹ്. രാഷ്ട്രത്തെ നിർണയിക്കുന്നത് ഭൂമി, അതിനെ മാതൃഭൂമിയായി കാണുന്ന ജനത, അവരിൽ അന്തർലീനമായ സംസ്കൃതി എന്നീ മൂന്ന് ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംഘശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത് : യങ് ഇൻ്റലക്ച്വൽ മീറ്റിൻ്റെ ഉദ്ഘാടന സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റെന്ന് ചരിത്രപരമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ആര്യദ്രാവിഡ സംഘർഷവാദങ്ങളാണ് നമ്മുടെ പാഠപുസ്തകങ്ങളിലുണ്ടായത്. പട്ടികജാതി സമൂഹം പ്രത്യേക വംശമാണെന്ന പ്രചാരണം നടന്നു. പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡർബനിൽ നടന്ന സമ്മേളനത്തിൽ ഭാരതം ഈ തെറ്റായ പ്രചാരണം തള്ളിയതാണ്. നമ്മുടേത് ഒരു രാഷ്ട്രമാണ്. നമ്മൾ ഒരു ജനതയാണ്. നമുക്ക് ഒരേ സംസ്കാരവും ഡിഎൻഎയുമാണ് ഉള്ളത്, സർകാര്യവാഹ് പറഞ്ഞു.
രാഷ്ട്രാത്മാവിൻ്റെ പ്രകടനമാണ് സംസ്കൃതിയെന്നും ആദ്ധ്യാത്മികതയാണ് രാഷ്ട്രത്തിൻ്റെ ആത്മാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷകൾ പലതാവാം, സംസ്കാരം ഒന്നാണ്. ആയിരം ആവിഷ്കാരമുണ്ടാകാം, സംസ്കാരം ഒന്നാണ്. സംഗീതമേതായാലും അടിസ്ഥാനം സപ്തസ്വരങ്ങളാണ്. രാധയും കൃഷ്ണനും ശിവനും പാർവതിയുമില്ലാത്ത നൃത്തമില്ല. അനേകം രാമായണങ്ങളുണ്ട്, എന്നാൽ രാമകഥ ഒന്നാണ്. കേരളത്തിൽ വിഷുവായും ആസാമിൽ ബിഹുവായും കൊണ്ടാടുന്നത് ഒരേ കാർഷികോത്സവത്തെയാണ്. ഇങ്ങനെ വിവിധ കലകളും ഉത്സവങ്ങളും പഴഞ്ചൊല്ലുകളും കളും കഥകളും എല്ലാം ഈ സാംസ്കാരി ഏകതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മമാണ് രാഷ്ട്രത്തെ നിലനിർത്തുന്നതെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ധർമ്മം ആചരിക്കാനുള്ളതാണ്. ധർമ്മത്തിൻ്റെ അടിത്തറയില്ലാത്ത അർത്ഥവും കാമവും വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കും. മൂന്ന് പതിറ്റാണ്ട് പാശ്ചാത്യ ആശയങ്ങളും കമ്മ്യൂണിസവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഡോ. ബാലഗംഗാധർ പറഞ്ഞത് ധർമ്മമാണ് പ്രപഞ്ചത്തിന് ഭാരതം നല്കിയ ഏറ്റവും മഹത്തായ സംഭാവനയെന്നാണ്. നമ്മുടേത് പുരാതനമായ രാഷ്ട്രമാണ്. 1947 ൽ സ്വാതന്ത്ര്യലബ്ധിയോടെ രൂപപ്പെട്ടതോ രൂപപ്പെട്ടു കൊണ്ടിരിക്കുന്നതോ അല്ല. പടിഞ്ഞാറിൻ്റെ നേഷൻ അല്ല നമ്മുടെ രാഷ്ട്രം. എല്ലാ ഭാഷയും ഒരേ അർത്ഥമല്ല പ്രതിഫലിപ്പിക്കുന്നത്. ജാതീയത എന്ന വാക്കിന് ഒഡിയ, ബംഗാളി, അസമീസ് ഭാഷകളിൽ ദേശീയത എന്നാണ് അർത്ഥം. രാഷ്ട്രീയത കേരളത്തിൽ വരുമ്പോൾ പൊളിറ്റിക്സാകും. സഹസ്രാബ്ദങ്ങളായി ഭാരതം ഇവിടെയുണ്ട്. ജഗദംബയെന്ന് സ്വാമി വിവേകാനന്ദനും ജഗത് ജനനി എന്ന് മഹർഷി അരവിന്ദനും വിശേഷിപ്പിച്ച ഭാരതം സചേതനമായ രാഷ്ട്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സരയൂ തീരത്ത് ആരംഭിച്ച് രാമേശ്വരത്തേക്ക് എത്തുന്ന രാമപഥം ഭാരതത്തിൻ്റെ ഉത്തര , ദക്ഷിണ ഭാഗങ്ങളെ ഒരുമിപ്പിച്ചുവെന്ന് സോഷ്യലിസ്റ്റ് നേതാവായ രാം മനോഹർ ലോഹ്യ നിരീക്ഷിച്ചിട്ടുണ്ട്. മണിപ്പൂർ മുതൽ ദ്വാരകവരെയുള്ള കിഴക്ക്, പടിഞ്ഞാറ് ഭാരതത്തെ ഏകീകരിച്ചത് കൃഷ്ണനാണ്. ദ്വാദശ ജ്യോതിർലിംഗങ്ങളും 52 ശക്തി പീഠങ്ങളും വിളിച്ചോതുന്നത് ഈ രാഷ്ട്രത്തിൻ്റെ ഏകാത്മകതയാണെന്ന് സർകാര്യവാഹ് ചൂണ്ടിക്കാട്ടി.
അമൃത ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ. പ്രേംനായർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. സാജു മാടവനക്കാട്, ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ എന്നിവർ വേദിയിൽ സന്നിഹിതരായി. കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച സംഘവും സ്വാതന്ത്ര്യ സമരവും, അധിനിവേശവും പ്രതിരോധവും : ആയിരം വർഷത്തെ പോരാട്ട ചരിത്രം, രാഷ്ട്ര പരിവർത്തനം പഞ്ച പരിവർത്തനത്തിലൂടെ എന്നീ പുസ്തകങ്ങൾ സർകാര്യവാഹ് പ്രകാശനം ചെയ്തു. വിശ്വസംവാദകേന്ദ്രം സെക്രട്ടറി ഷൈജു ശങ്കരൻ പുസ്തക പരിചയം നടത്തി.
തുടർന്ന് നടന്ന സെഷനിൽ ചിന്തകനും ഗ്രന്ഥകാരനുമായ എസ്. ഗുരുമൂർത്തി റപ്രസെൻ്റിങ് ദി സ്പിരിറ്റ് ഓഫ് ആത്മ നിർഭർ ഭാരത് എന്ന വിഷയം അവതരിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി മാനേജ്മെൻ്റ് സ്റ്റഡീസ് ഡീൻ ഡോ. ഡി. മാവൂത്ത്, എൻപിഒഎൽ ഡയറക്ടർ ഡോ. ദുവ്രി ശേഷഗിരി എന്നിവരും പങ്കെടുത്തു.പ്രാന്ത കാര്യകാരി അംഗം വി. മഹേഷ് തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു.
ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ സ്വാഗതവും എറണാകുളം വിഭാഗ് കാര്യവാഹ് കെ. സി. ബിജുമോൻ നന്ദിയും പറഞ്ഞു.
കൃഷ്ണഭാസ്കർ മംഗലശ്ശേരി, ആർ. സോമശേഖരൻ എന്നിവർ അവതാരകരായി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ യുവ ഗവേഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.














Discussion about this post