കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമാണ് കലോത്സവത്തിന്‍റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികൾ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്‍റെ രൂപീകരണം വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
കോഴിക്കോട് ടാഗോർ ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും അദ്ധ്യാപക – യുവജന – വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഒട്ടേറെ പുതുമകളോടെയാകും ഇത്തവണ കലോത്സവം സംഘടിപ്പിക്കുക. കലോത്സവ ജേതാക്കൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. കലോത്സവ നടത്തിപ്പ് സംബന്ധിച്ച് മന്ത്രി, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർത്ഥികളാ കലോത്സവത്തിൽ മാറ്റുരയ്‌ക്കുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാണ് പൂർത്തിയാക്കുക. കൊറോണയ്‌ക്ക് മുൻപ് 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിലായി നടന്ന 60 ാമത് സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയായിരുന്നു ജേതാക്കൾ.
Discussion about this post