കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30നാണ് സംഭവം.
സംഭവത്തിൽ വിവരങ്ങൾ തേടി എൻഐഎ. സംസ്ഥാന- റെയിൽവേ പോലീസുകാരോാടാണ് വിശദാംശങ്ങൾ തേടിയിരിക്കുന്നത്. ട്രെയിനിൽ തീവെച്ചതുമായി ബന്ധപ്പെട്ട് അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് കേസിന്‍റെ വിശദാംശങ്ങൾ എൻഐഎ തേടുന്നത്. ഏലത്തൂർ ഭീകരാക്രമണ കേസ് നിലവിൽ എൻഐഎയുടെ അന്വേഷണ പരിധിയിലാണുള്ളത്. ഈയൊരു സാഹചര്യം കൂടി മുൻ നിർത്തിയാണ് എൻഐഎ ഇപ്പോഴുണ്ടായ തീപിടിത്തത്തെ സംബന്ധിച്ചും വിവരശേഖരണം നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരു ബോഗി പൂർണ്ണമായും കത്തിനശിച്ചു.
അതേസമയം, ഇന്ന് പുലർച്ചെ ഒന്നേകാലിന് ആണ് തീ ഉയരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോകുകയായിരുന്നു. ആദ്യം വേസ്റ്റ് കത്തുന്നതാണെന്ന് കരുതി. സമീപത്തുണ്ടായിരുന്ന പാർസൽ ജീവനക്കാർ പുക ഉയരുന്നത് കണ്ട് പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. അപ്പോൾ തന്നെ സൈറൻ മുഴക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റുകൾ കൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ആദ്യം ബാത്ത്‌റൂമിന്‍റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തി. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തി. തീ പെട്ടെന്ന് കത്തിയതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.
Discussion about this post