കണ്ണൂര്‍: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ ഇസ്ലാമിക മത തീവ്രവാദികള്‍ നടത്തുന്ന അതിക്രമം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിലും കേരളത്തിലും പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ വലിയ അപകടങ്ങളാണ് ഹൈന്ദവ സമൂഹത്തെ കാത്തിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും 1980 കള്‍ക്ക് മുമ്പ് കാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് തീവ്രവാദത്തിന്റെ നീക്കങ്ങളെ കുറിച്ച് ബോധ്യപ്പെട്ടില്ല. അവസാനം ഒരു കയ്യില്‍ തീയും മറുകയ്യില്‍ വാളുമായി ഒന്നുകില്‍ നാടുവിടുക അല്ലെങ്കില്‍ മതംമാറുകയെന്ന് ഇസ്ലാമിക ഭീകരവാദികള്‍ ആക്രോശിച്ചപ്പോള്‍ മാത്രമാണ് സത്യം ബോധ്യപ്പെട്ടത്. ഈ അവസ്ഥയിലാണ് ബംഗ്ലാദേശിലെ ഹൈന്ദവ വിശ്വാസികളും. എല്ലാതലത്തിലും അതിക്രമങ്ങള്‍ നേരിടുകയാണ്. ഇതിനകം നൂറുകണക്കിന് ഹൈന്ദവ വിശ്വാസികള്‍ തീവ്രവാദികളുടെ അതിക്രൂരമായ അക്രമത്തിന് പാത്രമായി ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിലേക്ക് ഭാരതവും മാറാതിരിക്കാന്‍ ഹിന്ദു ഉണര്‍ന്നിരിക്കണം. വിദേശ പാര്‍ലമെന്റിലടക്കം ബംഗ്ലാദേശിലെ ഹൈന്ദവ വേട്ടക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഭാരതത്തിലെ പ്രതിപക്ഷം യാതൊരു തത്വദീക്ഷയുമില്ലാതെ വിദേശ രാജ്യത്ത് ഏതോ സ്വകാര്യ വ്യക്തിക്കെതിരെയെടുത്ത കേസിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കുകയാണ്. ബംഗ്ലാദേശില്‍ നടക്കുന്ന ഇന്നത്തെ ഹൈന്ദവ വേട്ടയില്‍ നിന്നും ഭാരതത്തിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1946 ആഗസ്തില്‍ മുസ്ലീംലീഗ് രൂപം കൊണ്ടതിന് ശേഷം രാജ്യത്തുണ്ടായ ഹൈന്ദവ വേട്ടയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബംഗ്ലാദേശിലും നടക്കുന്നത്. അധികാരക്കൊതി മൂത്ത അന്നത്തെ രാഷ്ട്രീയ നേതൃത്വവും എല്ലാകാലത്തും വിഭജിച്ച് ഭരിക്കാമെന്ന് വിശ്വസിച്ച ബ്രിട്ടീഷ് ഭരണകൂടവും ഇതിന് എല്ലാ പിന്തുണയും നല്‍കിയ ഇടത്പക്ഷവും ചേര്‍ന്ന് നടത്തിയ ഹൈന്ദവ വേട്ടയുടെ തുടര്‍ച്ചയാണ് ബംഗ്ലാദേശീലേത്. ഭാരത്തിനെതിരെ നിലകൊളളുന്ന ബംഗ്ലാദേശിലേതും മറ്റും രാജ്യങ്ങളിലേയും നേതാക്കളുമായി വിദേശ രാജ്യങ്ങളില്‍ ചെന്ന് അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് നമുക്കുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 28 ശതമാനം ഹൈന്ദവ വിശ്വാസികളുണ്ടായിരുന്ന ബംഗ്ലാദേശില്‍ ഇന്ന് 8 ശതമാനമായി ഇവര്‍ മാറിയെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ വംശഹത്യയുടെ ഫലമാണ്. ഇതിനകം 3000 ത്തോളം കൊടിയ സംഭവങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്നു കഴിഞ്ഞു.
അന്നത്തെ ബംഗ്ലാദേശിലെ സാഹചര്യം ഭാരതത്തിന് അനുകൂലമാക്കി തീര്‍ക്കാന്‍ പറ്റുമായിരുന്നുവെങ്കിലും പ്രദേശം ഭീകരവാദികള്‍ക്ക് തീറെഴുതി കൊടുക്കുകയായിരുന്നു അന്നത്തെ ഭാരത ഭരണകൂടം. അതിന്റെ തിക്തഫലമാണ് ഇന്ന് അവിടുത്തെ ഹൈന്ദവ വിശ്വാസികളടക്കമുളള ന്യൂനപക്ഷം അനുഭവിക്കുന്നത്. കാലങ്ങളായി ബംഗ്ലാദേശിനെ മതരാഷ്ട്രമാക്കി മാറ്റാനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അതിനുളള ഇക്കോ സിസ്റ്റം എന്‍ജിഒകളെ ഉപയോഗിച്ച് തയ്യാറാക്കിയെടുത്തിരുന്നു. എന്‍ഇഡി, സാപ്പ് എന്നീ സംഘടനകള്‍ ഇത് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ അരാജകത്വം വളര്‍ത്തിയും സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍. ഇത്തരം പദ്ധതികള്‍ തീവ്രവാദികള്‍ ഭാരതത്തിലും നടത്തി വരുന്നുണ്ടെന്നും മുന്‍ കരുതലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊളളുന്ന മഹത്തായ ദര്‍ശനമാണ് ഭാരതത്തിന്റേത്. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിരമായി സമാധാന സേനയെ അയക്കാന്‍ ലോക രാഷ്ട്രത്തലവന്മാര്‍ തയ്യാറാവണം. ഒപ്പം ഭാരത ഭരണകൂടവും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തര കേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ചന്തുപ്രഭു (ഇസ്‌ക്കോണ്‍ മന്ന.കണ്ണൂര്‍), മഹേഷ് ബാലിഗ – (സെക്രട്ടറി, ചിന്മയ മിഷന്‍, കണ്ണൂര്‍), വി.വിജയന്‍മാസ്റ്റര്‍, (വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട്), പി.പി.ജയകുമാര്‍(എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി), പ്രേമരജന്‍, (യാദവ സഭ ജില്ലാ സെക്രട്ടറി), സദാനന്ദന്‍, (തീയ്യ മഹാസഭ, സംസ്ഥാന സെക്രട്ടറി), ഡോ.വി.എസ്. ഷേണായി, (ജില്ലാ പ്രസിഡണ്ട്, ഹിന്ദുഐക്യവേദി, കണ്ണൂര്‍), രഘുനാഥ്, (ബിജെപി ദേശീയ സമിതി അംഗം), ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.കെ. ശ്രീനിവാസന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. തുടങ്ങി വിവിധ ഹൈന്ദവ സാമുദായിക നേതാക്കള്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. ആര്‍എസ്എസ് പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാഗേഷ് സ്വാഗതവും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യംമോഹന്‍ നന്ദിയും പറഞ്ഞു.
ഹൈന്ദവ ഐക്യം അനിവാര്യം: സ്വമി അമൃത കൃപാനന്ദപുരി
കണ്ണൂര്‍: ബംഗ്ലാദേശിലെ ഹൈന്ദവ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിലും കേരളത്തിലും ഹൈന്ദവ ഐക്യത്തിന്റെ അനിവാര്യത ബോധ്യമാവുകയാണെന്ന് സ്വമി അമൃത കൃപാനന്ദപുരി പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ബംഗ്ലാദേശ് മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ധര്‍മ്മം, കൃഷ്ണ ധര്‍മ്മം പ്രചരിപ്പിക്കുന്ന സമാധാന പ്രിയരായ പാവങ്ങളെയാണ് ബംഗ്ലാദേശിന്റെ തെരുവീഥികളില്‍ ഛിദ്ര ശക്തികള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇവര്‍ക്കെതിരെ തിരിയാന്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നത്. സമാധാനപരമായി ജീവിക്കുന്ന ഹൈന്ദവരെ ദേശവിരുദ്ധരായി മുദ്രകുത്തി ജയിലിലിടുകയാണ്. മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. മരണം മുന്നില്‍ കണ്ട് ജീവിക്കുന്ന ഹൈന്ദവ ജനതയെ രക്ഷിക്കാന്‍ ഭരണകൂടവും ലോകരാഷ്ട്രങ്ങളും മുന്നോട്ട് വരണമെന്നും സ്വാമിജി പറഞ്ഞു.
മത ഭീകരവാദത്തിന് വളക്കൂറുളള മണ്ണായി കേരളം മാറി: ശിവഗിരി മഠം സ്വാമി പ്രേമാനന്ദ
കണ്ണൂര്‍: മത ഭീകരവാദത്തിന് വളക്കൂറുളള മണ്ണായി കേരളം മാറിയെന്നും അപകടകരമായ അവസ്ഥയിലേക്കാണ് കേരളവും നടന്നു നീങ്ങുന്നതെന്നും ശിവഗിരി മഠം സ്വാമി പ്രേമാനന്ദ പറഞ്ഞു. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു സ്വാമിജി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സമൂഹം കൂട്ടായി പ്രവര്‍ത്തിക്കണം. ഭാരതീയ ഹൈന്ദവ സംസ്‌ക്കാരം എല്ലാത്തിനേയും ഉള്‍ക്കൊളളുന്ന മഹത്തായ ദര്‍ശനമാണ്. എന്നാല്‍ എന്റെ മതം മാത്രമാണ് ശരിയെന്ന ചിലരുടെ വാദമാണ് ഭീകരവാദത്തിന്റെ അടിസ്ഥാനം. മതാന്ധതയാണ് ലോകം മുഴുവന്‍ മതഭീകര ശക്തികള്‍ക്ക് പ്രേരണയാവുന്നത്. മതപഠനങ്ങളില്‍ മാറ്റം വരുത്തണം. നന്നേ ചെറുപ്പത്തിലെ സങ്കുചിതമായ മത ചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്ന മതപഠന കേന്ദ്രങ്ങളാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ അടിസ്ഥാനം. ബംഗ്ലാദേശിലും ഹൈന്ദവര്‍ക്കെതിരെ നടക്കുന്നത് ഇത്തരം മത ഭീകര ശക്തികളുടെ അതിക്രമമാണ്. ബംഗ്ലാദേശില പ്രശ്‌നങ്ങള്‍ക്ക് ഭരണകൂടവും ലോക രാഷ്ട്ര സംഘടനകളും പരിഹാരം കാണണമെന്നും യുവ സമൂഹം കെട്ടുപാടുകളില്‍ നിന്നും മോചിതരായി സ്വതന്ത്രമായി ചിന്തിക്കണമെന്നും ഭീകരവാദത്തിനെതിരെ രംഗത്ത് വരണമന്നും അദ്ദേഹം പറഞ്ഞു.














