കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ മാസങ്ങളോളം അതിക്രൂരമായി റാഗിംഗിന് വിധേയമയക്കിയ വിഷയത്തിൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് എ.ബി.വി.പി. ഉപരോധം എ.ബി.വി.പി സംസ്ഥാന ഉപാധ്യക്ഷൻ അരുൺ മോഹൻ്റെ നേതൃത്വത്തിലായിരുന്നു.
കോളേജ് ഹോസ്റ്റലിന് പ്രത്യേകം വാർഡനില്ലാത്തതും ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ നിലയ്ക്കു നിർത്താനാവാഞ്ഞതും വലിയ വീഴ്ചയാണെന്നും ഹോസ്റ്റലിലെ മറ്റ് അധികൃതരെക്കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. രണ്ടാം പ്രതി രാഹുൽ രാജ് എസ്.എഫ്.ഐ സംസ്ഥാന നേതാവാണെന്നതും മറ്റ് പ്രതികളെല്ലാം എസ്.എഫ്.ഐ പശ്ചാത്തലമുള്ളവരാണെന്നതും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും എ.ബി.വി.പി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പലിനെ ഉപരോധിച്ച അരുൺ മോഹൻ, കോട്ടയം ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയൻ, സംസ്ഥാന സമിതി അംഗം അശ്വതി.ജെ നായർ, യൂണിറ്റ് സെക്രട്ടറി വിനായക് മോഹൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.













