നെടുമങ്ങാട്: ആർഎസ്എസിന്റെ വർഗുകളിൽ നൽകുന്ന പരിശീലനം പ്രവർത്തകരുടെ വ്യക്തിപരമായ ഉന്നതിക്കുവേണ്ടിയല്ലെന്നും സാമൂഹിക കാര്യങ്ങൾ ചെയ്യുന്നതിനാണെന്നും ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ. പനവൂർ എസ്-വ്യാസ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവർഗിന്റെ ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ പരിശീലനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അതെല്ലാം വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചകൾ ലക്ഷ്യമിട്ടാണ്. എന്നാൽ സംഘ പ്രവർത്തകർക്ക് നൽകുന്ന പരിശീലനം സാമൂഹികകാര്യം ചെയ്യാനും ഭാരതത്തിന്റെ യശസ്സിനുവേണ്ടി പ്രവർത്തിക്കാനുമാണെന്ന് എം. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
സമൂഹത്തെ സംഘടിപ്പിക്കാൻ സമൂഹത്തിൽ നിലീന സമൂഹം ഉണ്ടാകണം. സംവേദക്ഷമമായ സമൂഹത്തിനായി വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ദുർബലമായിരുന്ന രാജ്യമല്ല ഇപ്പോൾ ഭാരതം. ഇന്ന് ലോക രാജ്യങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന രാജ്യമായി ഭാരതം വളർന്നു. വൈഭവശാലിയായ ഭാരതം പടിക്കൽ എത്തിനിൽക്കുന്നു. 2047-ലെ വികസിത ഭാരതത്തിനായുള്ള തയ്യാറെടുപ്പിന്റെ ഉത്തരവാദിത്തം കാര്യകർത്താക്കൾ ഏറ്റെടുക്കണമെന്നും അത് ഈശ്വരീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
മാകുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതി മാറ്റാനും അതിന് പുനർജീവനം നൽകാനും സംഘ പ്രവർത്തനത്തിലൂടെ കഴിയുമെന്നും ഭാരത സംസ്കാരത്തിന്റെ അന്തസ്സത്തയെ സംരക്ഷിക്കാനാണ് ഡോക്ടർജിയുടെ അവതാരം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ അധ്യക്ഷനായി. വർഗ സർവ്വാധികാരി ടി. രാജേഷ്, വർഗ പാലക് പി. ഉണ്ണികൃഷ്ണൻ, വർഗ കാര്യവാഹ് ആർ. ബാഹുലേയൻ എന്നിവർ പങ്കെടുത്തു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ സംഘശിക്ഷാവർഗ് മെയ് 10 വരെയാണ് നടക്കുക. ഘോഷ് വാദകന്മാരുടെ പരിശീലന വർഗും ഇതോടൊപ്പം നടക്കും.















Discussion about this post