കൊച്ചി: വിശ്വസംവാദകേന്ദ്രം സംഘടിപ്പിക്കുന്ന നാരദ ജയന്തി ആഘോഷവും പ്രൊഫ. എം.പി മന്മഥൻ സ്മാരക പുരസ്‌കാര സമർപ്പണവും നാളെ വൈകുന്നേരം 5.30ന് എറണാകുളം ബിടിഎച്ചിൽ നടക്കും. ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടിവി കൊച്ചി ചീഫ് റിപ്പോർട്ടർ ജിജീഷ് കരുണാകരനും, അച്ചടിമാധ്യമ വിഭാഗത്തിൽ കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവനും അവാർഡിന് അർഹരായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ ജിജീഷ് കരുണാകരന് അവാർഡ് നേടിക്കൊടുത്തത്, പ്രതിസന്ധികളെ അതിജീവിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടാണ്. പ്രായം, വിദ്യാഭ്യാസം, സാമ്പത്തിക പരിമിതികൾ എന്നിവ മറികടന്ന് ചെറുകിട വ്യവസായങ്ങൾ നടത്തിയും കലകളിലൂടെയും മുന്നേറുന്ന ആ സ്ത്രീയുടെ ജീവിതപോരാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ട്, വനിതകൾക്ക് വലിയൊരു പ്രചോദനമാണ്. കപ്പൽ നിർമ്മാണ മേഖലയടക്കമുള്ള സാമ്പത്തിക രംഗത്ത് കേരളം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് എം.എസ്. സജീവൻ തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോർട്ടാണ് അച്ചടിമാധ്യമ വിഭാഗത്തിൽ അവാർഡിനർഹമായത്.
മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എൻ.ആർ. നമ്പൂതിരി, ജി.കെ. സുരേഷ് ബാബു, വി. റജികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 15,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് രാജൻ പൊതുവാളിനെ ആദരിക്കും. വിശ്വസംവാദകേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ നാരദ ജയന്തി സന്ദേശം നൽകും. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം എം.പി. മന്മഥൻ സ്മാരക പ്രഭാഷണം നടത്തും. “ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും” എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരി എസ്. കർത്ത സംസാരിക്കും.














Discussion about this post