കൊച്ചി: ചെഗുവേരയുടേയും ചെയർമാൻ മാവോയുടേയും ആരാധനയുടെ കാലഘട്ടത്തിൽ നിന്നും മാവോയിസം അവസാനിച്ച കാലഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ എല്ലാ രംഗങ്ങളും മൂല്യത്തിൽ നിന്ന് മൂലധനത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ മുമ്പേ പറക്കുന്ന പക്ഷികളാകുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഹരി എസ്. കർത്താ. വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ “ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് പത്രങ്ങൾ അറിയപ്പെട്ടിരുന്നത് പത്രാധിപരുടെ പേരിലായിരുന്നു. ഇന്ന് കച്ചവട തന്ത്രങ്ങളാണ് പത്രത്തിൻ്റെ വളർച്ച നിർണയിക്കുന്നത്. ഒരു വാർത്ത വരണോ, എങ്ങനെ വരണം എന്ന് നിശ്ചയിക്കുന്നത് പരസ്യവിഭാഗം ആണ്. വ്യാജ ഒന്നാം പേജുമായി ഇന്ന് പത്രങ്ങൾ ഇറങ്ങുന്നു. ലക്ഷ്യവും മാർഗവും ലാഭം എന്നതാണ്. ഇതിനിടയിലും ചില മാധ്യമങ്ങൾ രജതരേഖകൾ ആയി നിലനിൽക്കുന്നുണ്ട് എന്നതാണ് ആശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസംവാദ കേന്ദ്രം അദ്ധ്യക്ഷൻ എം രാജശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്ക് പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ടി. രാജൻ പൊതുവാളിനെ ആദരിച്ചു. എം എൽ രമേശ് രാജൻ പൊതുവാളിനെ പരിചയപ്പെടുത്തി. സംഘമാണ് എന്നെ വളർത്തിയത്. എവിടെയും ചെല്ലാനും എല്ലാവരും സ്വീകരിക്കാനും കാരണമായത് സംഘം പഠിപ്പിച്ച ചിട്ടകളാണ്. അത് ഞാൻ സന്തോഷത്തോടെ പറയുമെന്ന് രാജൻ പൊതുവാൾ പറഞ്ഞു.
എം. രാജശേഖരപ്പണിക്കർ നാരദ ജയന്തി സന്ദേശം നൽകി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി സുന്ദരം, പ്രൊഫ. എം.പി മന്മഥനെ അനുസ്മരിച്ചു. അനേകം മേഖലകളിൽ പ്രഗത്ഭനായിരുന്നു എം പി മന്മഥൻ. അദ്ദേഹം എന്തായിരുന്നില്ല എന്ന് പറയുന്നതാവും എളുപ്പം. ഭാരതത്തിലെവിടെയും മന്മഥൻ സാറിൻ്റെ പേരിന് വലിയ വിലയുണ്ട്. ആദർശങ്ങളിൽ കടുകിട വ്യത്യാസം അദ്ദേഹം വരുത്തിയിരുന്നില്ലെന്ന് സുന്ദരം പറഞ്ഞു.
നാരദ ജയന്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രൊഫ. എം പി മന്മഥൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണവും ഇതോടൊപ്പം നടന്നു.
അച്ചടി വിഭാഗത്തിൽ കേരള കൗമുദിയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം.എസ്. സജീവനും ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടീവിയിലെ ചീഫ്‌റിപ്പോർട്ടർ ജിജീഷ് കരുണാകരനും പുരസ്കാരം സമ്മാനിച്ചു.
ഷൈജു ശങ്കരൻ സ്വാഗതവും എ. രാജീവ് നന്ദിയും പറഞ്ഞു.





















Discussion about this post