നെടുമങ്ങാട്: രാഷ്ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ വർധിത വീര്യത്തോടെ നിലനിർത്തുന്ന പ്രവർത്തന നൈരന്തര്യമാണ് ആർഎസ്എസിന്റേതെന്ന് ആർഎസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ. നെടുമങ്ങാട് കല്ലിയോട് എസ്. വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വർഗ് സമാപന പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംഘപ്രവർത്തനം ഈശ്വരീയമായ കാര്യമാണെന്നും നാം തുടരുന്ന പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘത്തെ മറ്റ് സംഘടനകളുമായി താരതമ്യം ചെയ്ത് പഠിക്കാൻ സാധിക്കില്ല, കാരണം ലോകത്ത് ഇത്തരത്തിൽ മറ്റൊരു സംഘടനയില്ല. ആർഎസ്എസ് ഒരു ബഹുജന സംഘടനയല്ല, മറിച്ച് സമാജത്തിന്റെ സംഘടനയാണ്. മുഴുവൻ വ്യക്തികളെയും ശാഖയിലെത്തിക്കുകയല്ല, മറിച്ച് രാഷ്ട്ര പരിവർത്തനത്തിനാവശ്യമായ വ്യക്തികളെ വാർത്തെടുത്ത് സമൂഹത്തിന്റെ സകല മേഖലകളിലും പരിവർത്തനത്തിനായി നിയോഗിക്കുകയാണ് സംഘം ചെയ്യുന്നത്.ഭാരതത്തിന്റെ ആന്തരികമായ ഏകതയാണ് നമ്മെ ഒരുമിച്ച് നിർത്തുന്നത്. അത് ഹിന്ദുത്വമാണ്. രാഷ്ട്രീയ സംഘടനകൾക്കും മതസംഘടനകൾക്കും അതിന്റേതായ പരിമിതികളുണ്ട്. അവ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എന്നാൽ സംഘം എല്ലാവരുടേതുമായ സാംസ്‌കാരിക സംഘടനയാണ്. പ്രകൃതിജന്യമായിത്തന്നെ ഈ ഭൂപ്രദേശത്ത് നിലനിൽക്കുന്ന സവിശേഷ മൂല്യമായ ഹിന്ദുത്വത്തെ ജീവിതത്തിൽ ആവിഷ്കരിച്ച് തലമുറകളിലേക്ക് പകരുന്ന പ്രവർത്തനമാണ് സംഘം നടത്തുന്നത്. ഒരു ദിവസം പോലും മുടങ്ങാത്ത പ്രവർത്തന നൈരന്തര്യമാണ് ഇതിന്റെ കാതൽ എന്നും സംഘത്തിന്റെ നൂറാം വാർഷിക പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഓരോ പ്രവർത്തകരും കർമ്മനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനായ ഡോ. വി. സുഭാഷ്ചന്ദ്രബോസ് ചടങ്ങിൽ അധ്യക്ഷനായി. ഭാരതത്തിന്റെ മണ്ണിൽ ഒരു ഹിന്ദുവായി പിറക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരം വർഷങ്ങൾ വിദേശ ശക്തികൾ പരമാവധി ശ്രമിച്ചിട്ടും ഹിന്ദുത്വത്തെ തകർക്കാനായില്ലെന്നും അത് വടവൃക്ഷം പോലെ വളർന്നു പടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘശിക്ഷാ വർഗിലൂടെ ലഭിച്ച പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കാൻ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ, വർഗ് സർവാധികാരി ഡോ. ഡി. രാജേഷ് എന്നിവർ പങ്കെടുത്തു. വർഗ് കാര്യവാഹ് ആർ. ബാഹുലേയൻ സ്വാഗതവും തിരുവനന്തപുരം വിഭാഗ് പ്രൗഢപ്രമുഖ് ആർ. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.
ഏപ്രിൽ 24-ന് ആരംഭിച്ച സംഘശിക്ഷാ വർഗ് നാളെ രാവിലെ നടക്കുന്ന ദീക്ഷാന്ത സമാരോപോടെ സമാപിക്കും.













Discussion about this post