കരുനാഗപ്പള്ളി: സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആഘോഷങ്ങളല്ല ലക്ഷ്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള ആത്മ പരിശോധനയാണ് നടക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദക്ഷിണ ക്ഷേത്രീയ സഹ ബൗദ്ധിക്ക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. സംഘശതാബ്ദിയോടനുബന്ധിച്ച് കരുനാഗപ്പള്ളിയില്‍ നടന്ന വൈചാരിക സദസില്‍ ‘വൈചാരിക അടിത്തറയും വളര്‍ച്ചയുടെ പടവുകളും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘത്തെ മനസ്സിലാക്കിയും, മനസ്സിലാക്കാതെയും ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പുറത്തുനിന്നും, വായിച്ച് നോക്കിയും സംഘത്തെ മനസിലാക്കാന്‍ കഴിയില്ല. അനുഭവിച്ച് കൊണ്ടു മാത്രമേ അതിന് കഴിയു. സംഘം ഒരു മത സംഘടനയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ അത് വാസ്തവമല്ല. ചിരപുരാതനവും, പ്രാചീനവുമായ രാഷ്ട്രമാണ് ഭാരതം, ഭാരതം നമ്മുടെ അമ്മയാണ് എന്നതാണ് അടിസ്ഥാന തത്വം. രാഷ്ട്രത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയാണ് സംഘം ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ചരിത്രത്തെ വികലമാക്കി പഠിപ്പിക്കുന്നു. അരാഷ്ട്ര സങ്കല്‍പ്പത്തെ സ്വാമി വിവേകാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വികലമാക്കപ്പെട്ട വിദ്യാഭ്യാസത്തില്‍ കൂടി ശ്രേഷ്ഠ രാഷ്ട്ര പൂര്‍ത്തീകരണത്തിന് കഴിയില്ലെന്ന തിരിച്ചറിവിലാണ് ഡോക്ടര്‍ജി ശാഖകള്‍ക്ക് രൂപം നല്കിയത്. അതില്‍കൂടി ദേശീയവാദികളെ വാര്‍ത്തെടുക്കുവാന്‍ അദ്ദേഹം ലക്ഷ്യമിട്ടു. അതില്‍ കൂടി സമാജത്തിന്റെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി വിവിധ സംഘടനകള്‍ രൂപപ്പെടുകയും അവയെല്ലാം ലോകത്തെ ഏറ്റവും വലിയ സംഘടനകളായി മാറി.ആര്‍എസ്എസിന്റെ പ്രവര്‍ത്തനം നിശബ്ദവും നിരന്തരവുമായി നടന്നുവരുന്നു. മഹര്‍ഷി അരവിന്ദനും സ്വാമി വിവേകാനന്ദനും പോലുള്ള മഹാത്മാക്കള്‍ പറഞ്ഞതു തന്നെയാണ് സംഘവും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ഭാരതത്തിന്റെ കരുത്ത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. അത് ലോകത്തിന്റെ നന്മയ്ക്ക് ഉപകാരപ്രദമാകണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. നമ്മുടെ പൈതൃകത്തേയും സംസ്‌ക്കാരത്തേയും അംഗീകരിക്കുന്ന ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ.പി.രാധാകൃഷണന്‍ പറഞ്ഞു.
കേരള ഇലക്ട്രിക്കല്‍സ് ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ് റിട്ട. ജനറല്‍ മാനേജര്‍ കരുമ്പോലില്‍ ടി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. പരിപാടിയില്‍ ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആര്‍. മോഹനന്‍, ദക്ഷിണ കേരള പ്രാന്ത സമ്പര്‍ക്ക പ്രമുഖ് സി.സി.ശെല്‍വന്‍ എന്നിവര്‍ പങ്കെടുത്തു. ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതി നിലവിളക്ക് കൊളുത്തി വൈചാരിക സദസ് ഉദ്ഘാടനം ചെയ്തു.













Discussion about this post