കോഴിക്കോട്: സാമാന്യ ജനസമൂഹത്തിൽ ദേശീയ ആത്മാവിനെ ആവിഷ്കരിക്കാനുള്ള പ്രവർത്തനമാണ് കഴിഞ്ഞ നൂറു വർഷമായി ആർഎസ്എസ് നടത്തി വരുന്നതെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേകർ പറഞ്ഞു. സംഘ ശതാബ്ദി പരിപാടികളുടെ ഭാഗമായി ആർഎസ്എസ് കോഴിക്കോട് മഹാനഗരം സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിരകാലമായി ഭാരതം നേരിട്ട അടിമത്തം അവസാനിപ്പിക്കേണ്ടത് കേവലം രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമല്ല മറിച്ച് സാംസ്കാരികവും ദേശീയപരവുമായ സ്വാതന്ത്ര്യം ആർജിക്കുന്നതിലൂടെയാണെന്ന് ഡോ. ഹെഡ്ഗേവാർ തിരിച്ചറിഞ്ഞു.
ദേശീയ ചാരിത്ര്യം വീണ്ടെടുക്കണമെങ്കിൽ ജനമനസിൽ മാറ്റം വരണം. വ്യക്തി നിർമാണ പ്രക്രിയയിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഏതെങ്കിലും നേതാവിനോ സർക്കാരിനോ ജനതയിൽ ദേശസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല. വൈദേശിക വിദ്യാഭ്യാസം അടിച്ചേൽപ്പിച്ച അടിമത്തിൽ നിന്ന് ജനത മുക്തമാവണം.തലമുറകളിലൂടെ നീണ്ട നിരന്തര പ്രക്രിയയിലൂടെ സമൂഹത്തിൽ മാറ്റമുണ്ടായി. തൻ്റെ ജീവിതകാലത്തേക്കുള്ള പദ്ധതിയല്ല ഡോ. ഹെഡ്ഗേവാർ ആവിഷ്കരിച്ചത്.കഴിഞ്ഞ നൂറു വർഷമായി സംഘം ഈ മാർഗ്ഗത്തിലാണ് ചരിക്കുന്നത്. രാമക്ഷേത്ര പുനർനിർമാണമടക്കം ദേശീയ മുന്നേറ്റത്തിൻ്റെ പ്രതീകമായാണ് സംഘം വിഭാവനം ചെയ്തത്.രാഷ്ട്രത്തിൻ്റെ സ്വത്വം ജനജീവിതത്തിൽ ആവിഷ്കരിക്കാനാണ് സംഘം പ്രവർത്തിച്ചത്. ഇനിയൊരു വിഭജനം രാഷ്ട്രം അംഗീകരിക്കാത്തവണ്ണം സമൂഹം ശക്തിയാർജിച്ചിരിക്കുന്നു. നൂറു വർഷത്തെ സംഘ യാത്ര ഈ ലക്ഷ്യപൂർത്തിയിലേക്കാണ് നീങ്ങുന്നത്.ദേശീയ ഐക്യത്തിനായുള്ള ഈ മുന്നേറ്റത്തിൽ
സംഘ പ്രവർത്തകർ മാത്രമല്ല സമൂഹത്തിൻ്റെയും സജീവ പങ്കാളിത്തമുണ്ട്. സാമൂഹ്യ സമരസത, കുടുംബ ശാക്തീകരണം, സ്വദേശീആചരണം, പരിസ്ഥിതി സംരക്ഷണം, സമൂഹത്തിൻ്റെ ധാർമ്മിക കടമ നിർവ്വഹണം എന്നിവയിലൂടെ ഇനിയും രാഷ്ട്രത്തിന് ഏറെ മുന്നേറാനുണ്ട്. സാമൂഹ്യ നേതൃത്വം എല്ലാ മേഖലകളിലും ഇക്കാര്യത്തിന് ഒരുമിച്ച് പങ്ക് വഹിക്കണം. അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാൽ മല്ലർ, മഹാനഗർ സംഘചാലക് ഡോ.സി.ആർ.മഹിപാൽ എന്നിവർ സംബന്ധിച്ചു.















Discussion about this post