പെരുമ്പാവൂർ: ഭാരതം ലോകത്തിന് നൽകിയ ദർശനമാണ് ഹിന്ദുത്വം. വിശ്വശാന്തിയും നിസ്വാർത്ഥ സേവനവും ത്യാഗവുമാണ് ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനം. ഹിന്ദുത്വത്തിൻ്റെ മഹോന്നതിയാണ് സംഘത്തിൻ്റെ ദൗത്യമെന്ന് ദക്ഷിണ കേരള പ്രാന്ത സഹ ബൗദ്ധിക്ക് ശിഷൺ പ്രമുഖ് പി. ആർ. സജീവ് പറഞ്ഞു. സംഘ ശതാബ്ദിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടത്തിയ പൗരപ്രമുഖർ പങ്കെടുത്ത പ്രബുദ്ധ ഭാരതം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക മംഗളത്തിന് ജീവിതം നൽകിയ മഹാരഥന്മാർ പിറന്ന ഭൂപ്രദേശം ഭാരതമാണ്. സഹസ്രാബ്ദങ്ങളുടെ ദർശനഗരിമയുടെ കരുത്തുമായാണ് ഭാരതം ലോകത്തിന് വെളിച്ചമായത്. ഉള്ളിലെ ഇരുട്ട് നീക്കാൻ ആത്മീയത പ്രചരിപ്പിച്ചവരാണ് ഭാരതത്തിലെ ദാർശനികർ. ഭാരതത്തിന്റെ സാംസ്കാരിക ദർശനങ്ങളും ജീവിതമൂല്യങ്ങളും ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദുത്വം മതപരമായ ആശയം അല്ല. ദേശീയത, ദേശസ്നേഹം, സാമൂഹിക ഐക്യം എന്നിവയെ ഉൾക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും പ്രചോദനമാവുകയും ചെയ്യുന്ന ആശയമാണ് ഹിന്ദുത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശയങ്ങളെ മുൻനിർത്തിയാണ് ആർഎസ്എസ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ ഇത്തരം ആശയങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിൽ അദ്ദേഹം ആർ.എസ്.എസിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. വ്യക്തിനിർമാണത്തിലൂടെയാണ് സമൂഹത്തിലും രാഷ്ട്രത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകുക. നല്ല വ്യക്തിത്വവും മൂല്യ ബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുകയും, അവരെ രാഷ്ട്രത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും അനുകൂലമായ നിലപാടുകളോടെ വളർത്തിയെടുക്കുകയും ചെയ്യുന്നതാണ് ആർഎസ്എസിന്റെ ലഷ്യം. ഇത്തരം വ്യക്തികളിലൂടെ സമൂഹത്തിൽ ക്രിയാത്മകമായ പരിവർത്തനം സാധ്യമാകുമെന്നാണ് സംഘടന വിശ്വസിക്കുന്നത്. വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ആർഎസ്എസ് നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരാണകാലത്തും ചരിത്രകാലഘട്ടങ്ങളിലും സ്വാതന്ത്ര്യസമരകാലത്തും രാജ്യത്തിന്റെ ഐക്യവും സാംസ്കാരിക ഏകാത്മതയും പ്രകടമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്നെങ്കിലും ഭാരതത്തെ ഒരൊറ്റ സാംസ്കാരിക രാഷ്ട്രമായി കാണുന്ന കാഴ്ചപ്പാടാണ് സമൂഹത്തെ ഒരുമിച്ച് നിർത്തിയത്. ഈ ദേശീയ ചിന്തയും ഐക്യബോധവുമാണ് രാജ്യത്തിന്റെ ശക്തി. അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും പി. ആർ. സജീവ് കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രതിസന്ധികളും വെല്ലുവിളികളും വലിയ ദുരന്തങ്ങളും വന്നപ്പോൾ ആർ എസ് എസ് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്. കോവിഡ് കാലത്തും പ്രളയ ദുരന്ത സമയത്തും നടത്തിയ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസവും പിന്തുണയും നൽകിയതായി ഭാരത വനിത വോളിബോൾ ടീം കോച്ചും മുൻ ഭാരത വോളിബോൾ ടീം ക്യാപ്റ്റനും ആയ കിഷോർ കുമാർ അഭിപ്രായപ്പെട്ടു. പ്രബുദ്ധ ഭാരതം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ പ്രവർത്തനശൈലിയും സംഘടനാ സംവിധാനവും ഇന്നത്തെ സമൂഹത്തിന് മാതൃകാപരമാണെന്നും യുവാക്കളെ നല്ല വഴിയിലേക്ക് നയിക്കുവാൻ ശാരീരിക ക്ഷമതയും അച്ചടക്കവും വളർത്തുന്നതിനായി സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളിൽ ശാരീരികക്ഷമത വർധിപ്പിക്കുന്ന കളികളും പരിശീലനങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. യുവാക്കളെ ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് അകറ്റി നല്ല വഴിയിലേക്ക് നയിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹനന്മ ലക്ഷ്യമിട്ടുള്ള ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഭാരത വനിത വോളിബോൾ ടീം കോച്ചും മുൻ ഭാരത വോളിബോൾ ടീം ക്യാപ്റ്റനും ആയ കിഷോർ കുമാർ ഉദ്‌ഘാടനം ചെയ്ത പ്രബുദ്ധ ഭാരതം പരിപാടിയിൽ ദക്ഷിണ കേരള പ്രാന്ത സഹ ബൗദ്ധിക്ക് ശിഷൺ പ്രമുഖ് പി. ആർ. സജീവ് മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പാവൂർ ഖണ്ഡ് സംഘചാലക് കെ വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിജയകുമാരി സ്വാഗതവും ഖണ്ഡ് സഹ കാര്യവാഹ് സുമേഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ സഹ കാര്യവാഹ് ആർ. അതുൽ, വിഭാഗ് സമ്പർക്ക പ്രമുഖ് പി. പി. രാജൻ, ജില്ല സമ്പർക്ക പ്രമുഖ് സിനീഷ് രാമകൃഷ്ണൻ, ജില്ലാ പ്രചാർ പ്രമുഖ് കെ. കെ മനോജ് എന്നിവർ പങ്കെടുത്തു.














Discussion about this post