ദോഹ: വെയ്ൽസും ബെയ്ലും ഒന്നാണ്.. മൈതാനത്താണെങ്കിലും അല്ലെങ്കിലും.. ഇന്നലെ പാതിരാവ് പിന്നിട്ടപ്പോൾ ഖത്തറിലെ അൽ റയാൻ സ്റ്റേഡിയത്തിൽ അത് വീണ്ടും കണ്ടു. വിജയ ദാഹത്താൽ അസ്വസ്ഥരായി ഇരമ്പിക്കയറിയ അമേരിക്കൻ ചെറുപ്പത്തെ ഗാരേത് ബെയ്ൽ ഒറ്റയ്ക്ക് പിടിച്ചു കെട്ടി…. ഖത്തർ ലോകകപ്പിലെ ആദ്യ സമനില പിറന്നു… ഓരോ ഗോൾ വീതം പങ്കു വച്ച് ഇരു കൂട്ടരും സമനിലക്കരാറിൽ ഒപ്പ് വച്ച് പിരിഞ്ഞു…. ഒന്നാം പകുതി അമേരിക്കൻ ആധിപത്യം … മുപ്പത്താറാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിക്ക് നീട്ടിയ പന്ത് വലയിലേക്ക് തൊടുത്താണ് തിമോത്തി വീഹ് വെയ്ൽസ് ആരാധക ലോകത്തിന്റെ ഹൃദയം പിളർന്നത് … മൂസ, ഡെസ്റ്റ്, സർജന്റ് …. അമേരിക്കൻ ആയുധങ്ങൾ പലതായിരുന്നു …. ആദ്യ പകുതി ഒറ്റഗോളിൽ ഒതുങ്ങിയത് ഭാഗ്യം കൊണ്ട് മാത്രവും …
വെയ്ൽസ് പിന്നെ ബെയ്ലിന് പിന്നാലെ നീങ്ങി… തോൽക്കാതിരിക്കാൻ അവർ കോട്ട കെട്ടി…. അമേരിക്കൻ പ്രതിരോധവും വലയ്ക്കു മുന്നിൽ ചിറക് വിടർത്തിയ ടർണറും ബെയ്ലിന് വിലങ്ങുതടിയായി…. പെനാൽട്ടി നേടുക മാത്രമാണ് വഴിയെന്നറിഞ്ഞ ബെയ്ൽ ഒന്നിലധികം തവണ യു എസ് പോസ്റ്റിൽ കൂട്ടപ്പൊരിച്ചിലുണ്ടാക്കി…. ഒടുവിൽ എൺപത്തിരണ്ടാം മിനിട്ടിൽ യു എസ് താരം സമ്മർമാൻ ബെയ്ലിനെ ടാക്ക്ൾ ചെയ്ത് വീഴ്ത്തിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി …. സമനില ഗോൾ പിറന്നു … ബെയ്ൽ രക്ഷകനായി …
ആ സമനില മത്സരത്തിനും മുമ്പാണ് സെനഗൽ കീഴടങ്ങിയത് …. ഹോളണ്ട് രണ്ട് ഗോളിന് അവരെ തോൽപിച്ചു. എന്നാൽ ഒട്ടും ഏകപക്ഷീയമായിരുന്നില്ല മത്സരം.
അൽതുമാമിൽ ഗോൾ ബാറിന് കീഴെ ഡച്ച് മോഹങ്ങൾക്ക് കാവലായി ആൻഡ്രിയാസ് നൊപെർട്ട്, വിജയക്കുതിപ്പിന് തുടക്കമിട്ട് കോഡി ഗാക്‌പോ …. യുദ്ധത്തിന് മുമ്പ് തന്നെ പടനായകനെ നഷ്ടമായിപ്പോയ സെനഗലിന്റെ അവശേഷിക്കുന്ന പോരാട്ട വീര്യത്തിന് പോയ രാത്രി ചരമക്കുറിപ്പെഴുതാൻ ഇവർ ധാരാളമായിരുന്നു ….. അവസാന നിമിഷങ്ങളിൽ പിറന്ന രണ്ട് ഗോളിന് ഹോളണ്ട് സെനഗൽ പോരാട്ടത്തെ മറി കടന്നു. ആദ്യ ഗോൾ പിറന്നത് എൺപത്തിനാലാം മിനിട്ടിൽ കോഡി ഗാ ക്പോയിലൂടെ …. പിന്നെ കളി സമയം തീർന്ന് കിട്ടിയ അധിക സമയത്തിന്റെ ആദ്യ മിനിട്ടിൽ ഡേവി ക്ലാസനിലൂടെ..


















