കൊച്ചി: ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് നിയമനടപടിയും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്‌ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവിരുദ്ധവും ക്രൈസ്തവ പ്രീണനാപരവുമായ കാര്യങ്ങളാണ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാര്‍ശയനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവദിക്കുന്നത് വലിയ തോതില്‍ മതപരിവര്‍ത്തനത്തിന് വഴിതെളിക്കും. സംവരണം ഉറപ്പ് നല്‍കിയും വാഗ്ദാനത്തിലൂടെയും നിര്‍ബന്ധിച്ചും ഇതുവഴി മതപരിവര്‍ത്തനം നടക്കും. ഹിന്ദു, ബുദ്ധ, ജൈന വിഭാഗങ്ങളിലെ പട്ടികവിഭാഗങ്ങള്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന സംവരണം ക്രൈസ്തവ വിഭാഗത്തിന് കൊടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ജെ.ബി. കോശി കമ്മിഷന്‍ ശിപാര്‍ശ അംഗീകരിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഹൈന്ദവ ആരാധനാലയങ്ങളുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം. ഏത് മതവിഭാഗത്തില്‍പ്പെട്ട ആരാധാനലായങ്ങളാണെങ്കിലും അതിന്റെ നടത്തിപ്പ് ചുതല അതത് വിഭാഗത്തിലെ വിശ്വാസികളെ ഏല്‍പ്പിക്കണം. ശബരിമലയില്‍ ഉണ്ടായ സ്വര്‍ണക്കൊള്ള പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ബജറംഗ് ലാല്‍ ബാഗ്ര വ്യക്തമാക്കി. കേരള സ്റ്റോറി എന്ന ചിത്രം വ്യക്തമാക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ്. ഇതിനെ കേവലം ബീഫിന്റെ പേരില്‍ നിസാരവത്ക്കരിക്കരുത്, ബീഫ് കഴിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ബജറംഗ് ലാല്‍ ബാഗ്ര പറഞ്ഞു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണത്തിനെതിരെയുള്ള സന്ദേശമാണ് ഈ ചിത്രം പറയുന്നതെന്നാണ് തനിക്ക് മനസിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഎച്ച്പി അന്താരാഷ്‌ട്ര ജോ. സെക്രട്ടറി ജി. സ്ഥാണുമാലയന്‍, കേരള ഘടകം വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















Discussion about this post