ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാന ദേവതാ സങ്കൽപ്പത്തെ കാണാൻ കഴിയും. സരസ്വതി ദേവിയെ ജഞാനത്തിൻ്റേയും കലകളുടെയും അധിദേവതയായി കണക്കാക്കുന്നു. ദേവശില്പിയായ വിശ്വകർമ്മാവാണ് തൊഴിലാളികളുടെ ആരാധ്യ ദേവത. വൈദ്യശാസ്ത്ര മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർ ധന്വന്തരിയെ പൂജിക്കുന്നു. അതുപോലെ ദേവർഷി നാരദനെ സൃഷ്ടിയിലെ ആദ്യത്തെ വാർത്താ വിനിമയത്തിൻ്റെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. ഭാരതീയ കാലഗണനയനുസരിച്ച് വൈശാഖമാസത്തിലെ കൃഷ്ണപക്ഷ ദ്വിതീയ ദിനത്തിലാണ് ( ഉത്തരഭാരതത്തിൽ ജ്യേഷ്ഠ കൃഷ്ണ ദ്വിതീയ) ദേവർഷി നാരദ ജയന്തി.
മാധ്യമങ്ങളുടെ പ്രാഥമിക ധർമ്മം വിവരങ്ങളും വാർത്തകളും വിനിമയം ചെയ്യുക എന്നതാണല്ലോ. ആശയവിനിമയ രംഗത്ത് വൈവിധ്യങ്ങളായ സംവിധാനങ്ങൾ വികസിക്കുന്നതിനനുസരിച്ച്, അത് പ്രിന്റ്, ഇലക്ട്രോണിക്, വെബ്, സോഷ്യൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ രൂപങ്ങളിലേക്ക് പരിണമിച്ചു. എന്നാൽ പുരാതന കാലത്ത് ആശയവിനിമയം പ്രധാനമായും നേരിട്ട് വാക്കാലുള്ളതായിരുന്നു. തീർത്ഥാടനങ്ങൾ, പൊതുപരിപാടികൾ, മേളകൾ , യജ്ഞങ്ങൾ എന്നിവയ്ക്കായി ഒത്തുകൂടുമ്പോൾ ആളുകൾ വിവരങ്ങൾ കൈമാറുമായിരുന്നു. ദേവർഷി നാരദൻ നിരന്തരം ആശയവിനിമയം നടത്തി. വിവിധ സ്ഥലങ്ങളിൽ വർത്തമാനത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകി. അദ്ദേഹത്തിന് ഭാവി പ്രവചിക്കാനുള്ള അസാമാന്യ കഴിവ് കൂടിയുണ്ടായിരുന്നു. അതിനാൽ ഭൂതകാലത്തിനും വർത്തമാനത്തിനും പുറമേ, അദ്ദേഹം ചിലപ്പോൾ ഭാവിയെക്കുറിച്ചും ആളുകളെ അറിയിച്ചു.
പൊതുനന്മയ്ക്കും സമാജത്തിൽ ധർമ്മം നിലനിർത്തുന്നതിനും വേണ്ടി അദ്ദേഹം പക്ഷപാതമില്ലാതെ ആശയവിനിമയം നടത്തി. ഒരു ഉത്തമ വാർത്താ വിനിമയക്കാരൻ, സംവാദകൻ എന്ന നിലയിൽ, മൂന്ന് ലോകങ്ങളിലും (ദേവ, അസുര , മനുഷ്യ) ആശയവിനിമയം നടത്തുന്നതിൽ അദ്ദേഹത്തിന് ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്നു. യുദ്ധസമയത്ത് പോലും രണ്ട് ക്യാമ്പുകൾക്കിടയിൽ പോയി എളുപ്പത്തിൽ ആശയവിനിമയം ചെയ്യാൻ കഴിയുമായിരുന്നു.
എല്ലാവർക്കും അദ്ദേഹത്തിൽ അത്ര വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം നൽകിയ വിവരങ്ങൾ ആരും നിസ്സാരമായി എടുത്തില്ല. ആ കാലഘട്ടത്തിലെ ആശയവിനിമയ മേഖലയിലെ അദ്ദേഹത്തിന്റെ ശ്രമങ്ങൾ നൂതനവും, വേഗത്തിലുള്ളതും ഫലപ്രദവുമായിരുന്നു. ഇത്തരത്തിൽ ബഹുമുഖമായ പ്രവർത്തനങ്ങൾ ചെയ്ത നാരദ മഹർഷിയുടെ ജീവിതവും ദർശനവും സന്ദേശവും ഇന്ന് കൂടുതൽ പ്രസക്തമാണ്.
ആരായിരുന്നു ദേവർഷി നാരദൻ
ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിൽ ബ്രഹ്മാവിൻ്റെ മാനസപുത്രനായും മഹവിഷ്ണുവിൻ്റെ പരമഭക്തനായും നാരദർ അറിയപ്പെടുന്നു. ഭഗവദ് ഗീതയിൽ വിഭൂതിയോഗത്തിലെ 26ാം ശ്ലോകത്തിൽ ദേവർഷിമാരിൽ നാരദനാണ് ഞാൻ എന്നാണ് ഭഗവാൻ പറയുന്നത്.
നാരദൻ എന്ന വാക്കിൻ്റെ അർത്ഥം തന്നെ
നാരം പരമാത്മ വിഷയകം ജ്‌ഞാനം ദദാതി ഇതി നാരദ : എന്നാണ്. മാനവരാശിക്ക് പരമമായ ജഞാനം പ്രദാനം ചെയ്യുന്നവൻ എന്നർത്ഥം. അദ്ധ്യാത്മവിദ്യയുo രാജധർമ്മവും മനുഷ്യധർമ്മവും സമാജഹിതവും രാഷ്ടരഹിതവും എല്ലാം ഉപദേശിക്കുന്ന മഹാത് മാവായിരുന്നു അദ്ദേഹം.
ഇതിഹാസങ്ങളും നാരദനും
ലോകോപകാരിയായ ഒരു കാവ്യരചനയ്ക്ക് പറ്റിയ മാതൃകാ കഥാനായകനെ അന്വേഷിക്കുകയായിരുന്നു വാൽമീകി. ആ സന്ദർഭത്തിൽ നാരദൻ മുന്നിൽപ്രത്യക്ഷപ്പെടുന്നു. ലോകഹിതത്തിനായി ഒരു കാവ്യരചന നടത്താൻ പതിനഞ്ച് ഗുണങ്ങളുള്ള (ധർമ്മജ്ഞത, കർമ്മജ്ഞത സത്യനിഷ്ഠ, ദൃഢപ്രത്രം സർഗശേഷി , സംശുദ്ധി , ഭൂതദയ, സാമർത്ഥ്യം, ധൈര്യം, വൈദുഷ്യം , പ്രസന്നത, അക്രോധം തേജസ്വിത ,അനസൂയ, ആത്മസംയമനം ) ഒരു ഉത്തമ പുരുഷനെ നിർദ്ദേശിക്കണമെന്ന് വാൽമീകി മാമുനിയോട് അഭ്യർത്ഥിക്കുന്നു. മാര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രനെ കുറിച്ച് പതിനഞ്ചിൻ്റെ നാലിരട്ടി ഗുണങ്ങൾ വർണ്ണിച്ചു കൊടുക്കുകയാണ് ദേവർഷി. സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രയോജനപ്പെടുന്നവയും ആചരണ യോഗ്യവുമായിരുന്നു
വിശദികരിച്ച എല്ലാ ഗുണങ്ങളും. ആ ഉജ്വലമായ വർണ്ണനയിൽ നിന്ന് രാമായണ രചന നടത്തിയ വാൽമീകി തൻ്റെ കൃതിയിൽ ആദ്യ ശ്ലോകത്തിൽ നാരദനെ കുറിച്ച് പറയുന്നു.
തപഃസ്വാദ്ധ്യായ നിരതം തപസ്വീ വാഗ്വിദാം വരം
നാരദം പരിപപ്രഛ വാൽമീകിർ മുനിപുംഗവം
തപസ്സിലും വേദപഠനത്തിലും മുഴുകി ജീവിക്കുന്ന, മഹാജ്ഞാനിയും, വാഗ്മിതയിൽ ശ്രേഷ്ഠനുമായ മുനിപുംഗവൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
വ്യാസഭാരതത്തിൽ ആദിപർവ്വം മുതൽ സ്വർഗാരോഹണപർവ്വം വരെയുള്ള പതിനൊന്നു പർവ്വങ്ങളിൽ വിത്യസ്ഥ ഘട്ടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നാരദമുനി സമയോചിതമായ ഇടപെടലുകൾ നടത്തുന്നതായി കാണാം. ധാർമ്മിക ഭരണത്തേയും രാജധർമ്മത്തേയും ആഴത്തിൽ അവതരിപ്പിക്കുന്ന സഭാപർവ്വത്തിലെ യുധിഷ്ഠിര നാരദ സംവാദം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘ഗുഡ് ഗവേർണേൻസിൻ്റെ ‘ശാശ്വത മാതൃകയാണ്. ചോദ്യാത്തര രൂപേണയുള്ള സംവാദത്തിലെ നാരദൻ്റെ ഓരോ ചോദ്യങ്ങളും ഉപദേശങ്ങളും ഭരണ രംഗത്തെ പഠിക്കാനുള്ള ചെക്ക്ലിസ്റ്റായി ഇന്നും ഉപയോഗിക്കാവുന്നതാണ്
🔹ധർമ്മാനുസൃതമായാണോ രാജ്യം ഭരിക്കുന്നത്? ജനക്ഷേമം ഉറപ്പാക്കാൻ വ്യവസ്ഥയുണ്ടോ? ഭരണം കാര്യക്ഷമമാണോ? എന്നാദ്യം അന്വേഷിക്കുന്നു.
🔹 മന്ത്രിമാരുടെ തിരഞ്ഞെടുപ്പ്
സത്യസന്ധരും, ബുദ്ധിന്മാൻമാരേയും രാജ്യഹിചൊന്തകരേയുമാണോ മന്ത്രിമാരാക്കിയത്? സ്വാർത്ഥമതികളേയും സ്വഭാവദൂഷ്യുള്ളവരേയും ഒഴിവാക്കണം. മന്ത്രിസഭയിലെ ചർച്ചകൾ രഹസ്യമാക്കി സൂക്ഷിക്കുന്നുണ്ടോ?
🔹 നിഷ്പക്ഷമായ നീതിന്യായ സംവിധാനം ഉറപ്പുവരുത്തുന്നുണ്ടോ? കുറവാളികൾക്ക് കനത്ത ശിക്ഷയും നിരപരാധികൾക്ക് സംരക്ഷണവും ലഭിക്കുന്നുണ്ടോ? ജനങ്ങൾക്ക് നിർഭയരായി ജീവിക്കാൻ സാഹചര്യമുണ്ടോ?
🔹 വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാണോ?
🔹 കൃഷി കേവലം സാമ്പത്തിക പ്രവർത്തനമല്ല, രാജ്യത്തിൻ്റെ അടിത്തറയാണെന്ന് ഓർമ്മപ്പെടുത്തുന്നു . കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടോ? രാജ്യം നിലനിർത്തുന്ന കർഷകർക്ക് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സംരക്ഷണം കിട്ടാൻ വ്യവസ്ഥയുണ്ടോ? കാർഷിക ഉൽപ്പനങ്ങൾക്ക് ന്യായ വില ഉറപ്പാക്കിയിട്ടുണ്ടോ? ഭാവിയിൽ കൃഷി ചെയ്യാനുള്ള വിത്ത് സംരക്ഷിക്കാനുള്ള സംവിധാനം എന്താണ്? അമിത നികുതിഭാരം വരാതിരിക്കാൻ ശ്രദ്ധയുണ്ടോ?
🔹 രാജ്യം ശത്രുക്കളിൽ നിന്ന് സുരക്ഷിതമാണോ? സൈന്യം ശക്തമാണോ? രഹസ്യാനേഷണ സംവിധാനം സുശക്തമാണോ?
🔹 രാജാവ് വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും പുരുഷാർത്ഥങ്ങളുടെ സന്തുലനം നിലനിർത്തി ജീവിക്കേണ്ടതിനെപ്പറ്റിയും ഓർമ്മപ്പെടുത്തുന്നു.
വേദോപനിഷത്തുക്കളിൽ
ഋഗ്വേദത്തിലും അഥർവ വേദത്തിലും ഐതരേയ ബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലും നാരദ മുനി പ്രത്യക്ഷപ്പെടുന്നുണ്ട്. ഋഗ്വേദത്തിലെ എട്ടാം മണ്ഡലത്തിലെ പതിമൂന്നാമത്തെ സൂക്തം അദ്ദേഹത്തിൻ്റേതാണ്. അധികാത്തിലിരിക്കുന്നവർ അഹങ്കാരത്തോടെ ജ്ഞാനികളെ ഉപദ്രവിക്കുമ്പോഴുണ്ടാകുന്ന ദുർഘടസ്ഥിതിയെ പരാമർശിക്കുന്ന അഥർവവേദത്തിലെ അഞ്ചാം കാണ്ഡത്തിലെ സൂക്തം അദ്ദേഹത്തിൻ്റേതാണ്. ഛാന്ദോഗ്യ ഉപനിഷത്തിലെ സനത്കുമാരൻ ഗുരുവും നാരദൻ ശിഷ്യനുമായുള്ള സംവാദത്തിൽ തനിക്കെന്തെല്ലാം അറിയാം എന്ന ഗുരുവിൻ്റെ ചോദ്യത്തിന് ചതുർവേദങ്ങൾ അറിയാം, ഇതിഹാസപുരാണങ്ങളറിയാം വ്യാകരണം ഗണിതം നിധിശാസ്ത്രം തർക്കശാസ്ത്രം ദേവവിദ്യ ബ്രഹ്മവിദ്യ ഭൂതവിദ്യ ക്ഷത്രവിദ്യ നക്ഷത്രവിദ്യ ഇവയെല്ലാം അഭ്യസിച്ചു, എന്നാൽ ആത്മ ജ്ഞാനമില്ല എന്ന നാരദൻ്റെ ഉത്തരം കേൾക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആഴം മനസിലാവുന്നത്. താൻ ഇച്ഛിച്ച ആത്മ വിദ്യയും കൂടി ലഭിച്ചതോടെ ഏത് ഉത്തുoഗ സ്ഥാനമാണ് അദ്ദേഹത്തിനെന്ന് ബോധ്യമാകും.
പ്രധാന കൃതികൾ
നാരദ പുരാണം, നാരദ സ്മൃതി, നാരദ ഭക്തി സൂത്രം,
നാരദപഞ്ചരാത്രം എന്നിവ നാരദൻ്റെ പ്രധാന കൃതികളാണ് . ഇവ കൂടാതെ നാരദീയ ജ്യോതിഷം, നാരദീയ സിദ്ധാന്തം, നാരദീയ ജാതകം , നാരദീയ സംഹിത തുടങ്ങിയ ജ്യോതിഷ സംബന്ധിയായ കൃതികളും
നാരദരുടേതെന്ന് അറിയപ്പെടുന്നു.
ഭാരതീയ മാധ്യമ രംഗത്ത് ദേവർഷി നാരദൻ
1826 ൽ കൽക്കത്തയിൽ നിന്ന് പ്രസിദ്ധികരണo ആരംഭിച്ച ഭാരതത്തിലെ ആദ്യത്തെ ഹിന്ദി ദിനപത്രമായ ‘ഉദ്ധന്ത് മാർത്താണ്ഡ് ‘ ആരംഭിച്ചത് നാരദ ജയന്തി ദിനത്തിലാണ് . പതപ്രവർത്തനത്തിൻ്റെ പിതാവ് എന്ന തലക്കെട്ടോടെ ദേവർഷി നാരദൻ്റെ ചിത്രവും പ്രാധാന്യത്തോടെ ഒന്നാമത്തെ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. 1940 കളിൽ കൃസ്ത്യൻ മിഷണറിൽ നാഗ്പൂരിൽ ആരംഭിച്ച പ്രമുഖ പത്രപ്രവർത്തന ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഹിസ്ലാബ് കോളേജ്. ആ കാലഘട്ടത്തിൽ കോളേജ് കവാടത്തിനു മുമ്പിൽ വീണാപാണിനിയായ നാരദൻ്റെ പ്രതിമ നേരിൽ കണ്ടതായി പ്രസിദ്ധ പത്രപ്രവർത്തകൻ അച്യുതാനന്ദ മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ്ക്ലബ് നവീകരണത്തിനുശേഷം ഉൽഘാടനത്തോടനുബന്ധിച്ചു 1970 -കളിൽ തിരുവിതാംകൂർ രാജവംശത്തിൻ്റെ അന്നത്തെ പ്രതിനിധിയായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ പ്രസ്‌ക്ലബിന് സമ്മാനമായി നൽകിയത് വാർത്താവിനിമയത്തിൻ്റെ പരമാചാര്യനായ ദേവർഷി നാരദൻ്റെ ചിത്രമായിരുന്നു.
നാരദീയ മാധ്യമ ധർമ്മവും മാധ്യമങ്ങളും
ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ സത്യസന്ധമായ വാർത്താ വിനിമയത്തേക്കാൾ നരേറ്റീവ് നിർമാണത്തിലാണ് ശ്രദ്ധിക്കുന്നത്. പെയ്ഡ് ന്യൂസ്, ഫേക്ക് ന്യൂസ്, മൂലധന ശക്തികളുടെ സ്വാധീനം , രാഷ്ട്രീയ പക്ഷപാതം തുടങ്ങിയവ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർത്തിരിക്കുന്നു. ജനാധിപത്യത്തിൻ്റെ ഫോർത്ത് എസ്റ്റേറ്റ് എന്ന നിലയിൽ സ്വാതന്ത്രത്തിൻ്റെ ഈ അമൃത കാലത്തിൽ സത്യസന്ധതയും ധാർമ്മികതയും ദേശീയ ഉത്തരവാദിത്വവും നിർവ്വഹിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. പ്രശ്നഗ്രസ്തമായ മാധ്യമരംഗത്തിന് ശാശ്വതമായ മൃതസഞ്ജീവനീയാണ് ദേവർഷി നാരദൻ്റെ ധാർമ്മാധിഷ്ഠിതമായ ജീവിതവും വാർത്താ വിനിമയ ദർശനവും.
അവലംബം
1 . ശ്രീ നാരദൻ- സിദ്ധിനാഥാനന്ദ സ്വാമി
ശ്രീരാമകൃഷ്ണാ മഠം, പുറനാട്ടുകര
2.ആദി പത്രകാർ നാരദ് കാ സഞ്ചാർ ദർശൻ
പ്രൊഫ ഓം പ്രകാശ് സിംഗ് _ അർച്ചന പ്രകാശൻ, ഭോപ്പാൽ
3.പ്രഥം പത്രകാർ ദേവർഷി നാരദ്
വിചാർ വിനിമയ് പ്രകാശൻ – ന്യൂ ഡൽഹി
4.വ്യാസഭാരതത്തിലെ നാരദർ
ആർ.ഹരി – കുരുക്ഷേത്ര പ്രകാശൻ


















Discussion about this post