മാള്‍ഡ(ബംഗാള്‍): പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിമതരായി മത്സരരംഗത്തിറങ്ങിയവര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം. മാള്‍ഡയില്‍ അക്രമാസക്തമായി. ടിഎംഎസി പ്രവര്‍ത്തകരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മാള്‍ഡയിലെ ഇംഗ്ലീഷ് മാര്‍ക്കറ്റിന് തീയിട്ടു. വീടുകള്‍ തല്ലിത്തകര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്കുനേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മാള്‍ഡയില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.
സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിവസം മുതല്‍ അക്രമസംഭവങ്ങള്‍ തുടരുകയാണ്. കേന്ദ്രസേനയെ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി വിന്യസിക്കുന്നുണ്ട്. അതിനിടെ രാജ്ഭവനില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷപ്രദേശങ്ങളില്‍ ഗവര്‍ണര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിയിരുന്നു. അക്രമങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ സര്‍ക്കാര്‍ നല്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴുന്ന ഓരോ തുള്ളി ചോരയ്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തുടനീളം കള്ളവോട്ടിന് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബാലറ്റ് പേപ്പറുകള്‍ ജോഡികളായി അച്ചടിക്കുന്നു. ബൂത്തില്‍ നിന്ന് സ്ട്രോങ്റൂമിലേക്കുള്ള വഴിയില്‍ ആ ബാലറ്റ് മാറ്റുകയാണ് സര്‍ക്കാര്‍ പദ്ധതി. ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്യുന്നവര്‍ മുതല്‍ ഇതുമായി ബന്ധമുള്ളവരെയെല്ലാം നിരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരു പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭയാനകമാണ് സാഹചര്യം. പോലീസിനെ പാര്‍ട്ടിയുടെ ഗുണ്ടകളായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post