രഞ്ജിത് ഗോപാലകൃഷ്ണൻ
മോദി ദൈവപുത്രനാണെന്ന് സ്വയം പറഞ്ഞു എന്നും പറഞ്ഞ് മാപ്രകൾ നിരന്തരം അലമുറയിടുന്നു.
മോദി ശരിക്കും എന്താ പറഞ്ഞത്?
” ഞാൻ ജനിച്ചു വളർന്ന കുടുംബ സാഹചര്യം വെച്ച് ഞാൻ ഇവിടെ ഒന്നും എത്തേണ്ട ആളല്ല. ഞാൻ ഒരു അദ്ധ്യാപകൻ ആയിരുന്നെങ്കിൽ പോലും എന്റെയമ്മ അതൊരു വലിയ നേട്ടമായി കണക്കാക്കി ഗ്രാമത്തിൽ മധുരം വിതരണം ചെയ്യുമായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്നാണ് ഞാൻ ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.
അതൊരു പക്ഷേ പരമാത്മാവിൻ്റെ ഇഷ്ടമാണ്. ഈശ്വരൻ എന്നെ ഇങ്ങനെയൊരു നിയോഗവുമായി അയച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈശ്വരനാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
എനിക്ക് രണ്ട് തരം ദൈവങ്ങളുണ്ട്. ഒന്ന് രൂപം ഉള്ള കാണാൻ പറ്റുന്ന ദൈവവും മറ്റേത് നിരാകാരവും.
എനിക്ക് കാണാൻ പറ്റുന്ന ദൈവം ഭാരതത്തിലെ 140 കോടി ദേശവാസികളാണ്. അവരെ പരമാത്മാവിൻ്റെ രൂപത്തിൽ ഞാൻ കാണുന്നു. അവരെയാണ് ഞാൻ ദിവസവും പൂജിക്കുന്നത്.
നിരാകാരനായ ഈശ്വരനെ ഞാനും കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. നിരാകാരനായ ഈശ്വരനെ അന്വേഷിച്ച് സമയം കളയാതെ കാണാൻ പറ്റുന്ന ഈശ്വരനെ സേവിക്കാനാണ് എനിക്ക് ദൈവം തന്ന നിയോഗം. “
ഇനി മോദി ഗാന്ധിയെക്കുറിച്ച് പറഞ്ഞത്.
മോദി ചോദിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ലോകം അറിയുന്നതിന് വേണ്ടി രാജ്യം ഭരിച്ച കോൺഗ്രസ് എന്ത് ചെയ്തു എന്നാണ്.
ഗാന്ധിയുടെ പേരിലെ വാൽ ചുമന്നു ജീവിക്കുന്ന നെഹ്‌റു കുടുംബം ഗാന്ധിജിക്ക് വേണ്ടി എന്താണ് ചെയ്തത് എന്നതായിരുന്നു ആ ചോദ്യം.
സർദാർ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയും വീര സവർക്കറിനെയും ബാല ഗംഗാധര തിലകനെയും ഭഗത് സിങ്ങിനെയും ഒക്കെ മനഃപൂർവ്വം വിസ്മൃതിയിൽ ആക്കാൻ ശ്രമിച്ചത് കോൺഗ്രസ്സാണ്. അതേ പോലെ ഗാന്ധിയുടെ പേര് മാത്രം ഉപയോഗിച്ച നെഹ്‌റു കുടുംബവും കോൺഗ്രസും ഗാന്ധിജിക്ക് വേണ്ടി ഒരു ചുക്കും ചെയ്തില്ല എന്നതാണ് മോദി ചൂണ്ടിക്കാട്ടിയത്.
എന്നാൽ നരേന്ദ്രമോദി മുഖ്യമന്ത്രി ആയ ശേഷം ഗുജറാത്തിൽ ഗാന്ധിജിയുടെ സബർമതി ആശ്രമവും ആ നദീ തീരവും ലോകശ്രദ്ധ ആകർഷിക്കും വിധം ഗാന്ധിജിയുടെ സങ്കല്പത്തിൽ തന്നെ നിലനിർത്തി സംരക്ഷിച്ചു.
ഗാന്ധിജിയെ ആരാധിച്ചിരുന്ന നെൽസൺ മണ്ടേലയേയും, മാർട്ടിൻ ലൂഥർ കിങ്ങിനേയും അറിയുന്ന അത്രയും പോലും ലോക രാജ്യങ്ങളിലെ മനുഷ്യർക്ക്, ഗാന്ധിജിയെ അറിയുമായിരുന്നില്ല.
ഒരു പക്ഷേ ലോകരാജ്യങ്ങളിലെ നേതാക്കൾക്കും സംഘടനകൾക്കും ഭരണാധികാരികൾക്കും അറിയാമായിരുന്നിരിക്കാം. കുറേ പ്രതിമകളും കാണും. പക്ഷെ, ലോകത്തെ സാധാരണക്കാർക്ക് ഗാന്ധിജിയെ മനസിലാക്കാൻ സഹായിച്ചത് ഗാന്ധി എന്ന സിനിമ കാരണമാണെന്നാണ് മോദി പറഞ്ഞത്.
മാത്രമല്ല അതെ മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ ലോകത്തു 150 രാജ്യങ്ങളിൽ അതാത് രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരെ ഉപയോഗിച്ച് ഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ ആയ വൈഷ്ണവ ജനതോ എന്ന കീർത്തനം ഇന്ത്യൻ എംബസിയുടെ ഏകോപനത്തിൽ മോദി ചെയ്തു എന്നും മോദി പറഞ്ഞിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന് മോദി ഗാന്ധിജിയെ ആണ് ഉപയോഗിച്ചത്.
ഇനി മാധ്യമങ്ങളോട്;
ഹിന്ദി അറിയില്ലെങ്കിൽ പഠിക്കണം. അല്ലാതെ മനസ്സിലെ വെറുപ്പും പാഷാണവും സമം ചാലിച്ച് സമൂഹത്തിലോട്ട് വിഷം വമിപ്പിക്കരുത്.


















