ഉദയ്പൂർ(രാജസ്ഥാൻ): ഭാരതത്തിന്റെ ചരിത്രം കീഴടക്കലിന്റേതല്ല, വിദേശ ആക്രമണകാരികൾക്കെതിരായ നിരന്തര പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഹാൽദിഘട്ടി യുദ്ധം രണ്ട് സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നില്ല, മറിച്ച് ദേശീയബോധവും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനായി മുഴുവൻ സമൂഹവും നടത്തിയ മഹത്തായ മുന്നേറ്റമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐതിഹാസികമായ ഹാൽദിഘാട്ടി യുദ്ധവിജയത്തിന്റെ 450-ാം വാർഷികവും മഹാറാണാ പ്രതാപിന്റെ 486-ാം ജന്മവാർഷികവും പ്രമാണിച്ച് ഉദയ്പൂർ ഗാന്ധിമൈതാനത്ത് സംഘടിപ്പിച്ച രാഷ്ട്രചേതനാ സങ്കല്പ സഭയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

മുഗൾ ചരിത്രകാരന്മാരുടെ തന്നെ വിവരണങ്ങൾ അനുസരിച്ച് ഹാൽദിഘട്ടിയുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിൽ അക്ബറിന്റെ സൈന്യം പിൻവാങ്ങാൻ നിർബന്ധിതരായെന്ന് വ്യക്തമാണെന്ന് സർസംഘചാലക് പറഞ്ഞു. യുദ്ധത്തിനു ശേഷവും മുഗൾ ഭരണാധികാരികൾ ഭയത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നുവെന്നത് യഥാർത്ഥ വിജയി ആരായിരുന്നുവെന്നതിലേക്ക് വിരൽചൂണ്ടും. ആദ്യപോരാട്ടത്തിൽത്തന്നെ മുഗൾ സൈന്യം പിന്നോട്ട് പോയതാണ് മഹാറാണ നയിച്ച യുദ്ധത്തിന്റെ ചരിത്രം പറയുന്നത്. സൈനികരുടെ എണ്ണം പരിമിതമായിരുന്നിട്ടും റാണാപ്രതാപിന്റെ കുതിര ചേതക്കിന്റെ അസാധാരണമായ വീര്യവും റാണയുടെ തന്ത്രങ്ങളും മൂലം വിശാലമായ മുഗൾ സാമ്രാജ്യത്തിന്റെ സൈനിക ശക്തിയെ മേവാർ വെല്ലുവിളിച്ചു. മഹാറാണയുടെ സൈന്യം ഒരു രാജവംശത്തെയോ സൈനികദളത്തെയോ മാത്രമല്ല, മുഴുവൻ സമൂഹത്തെയും പ്രതിനിധാനം ചെയ്തു. എല്ലാ ഭേദങ്ങളും മാറ്റിവച്ച് സമൂഹം ഒരുമിച്ച് രാഷ്ട്രത്തിന് വേണ്ടി പ്രതിരോധം തീർത്തു.
ഭാരതീയ സമൂഹം സ്വമേധയാ കീഴടങ്ങിയ ചരിത്രം കാണാനാവില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അധിനിവേശശക്തികൾക്കെതിരെ എല്ലായ്പോഴും ഇവിടെ പ്രതിരോധത്തിന്റെ തീ ആളിക്കത്തി. ബപ്പാറാവൽ, ലളിതാദിത്യൻ, മഹാറാണ പ്രതാപ് ങ്ങിയ ധീരന്മാരുടെ ജീവിതം ഭാരതത്തിന്റെ ആത്മശക്തിയെ കീഴ്പ്പെടുത്താൻ ആർക്കുമായിട്ടില്ലെന്നതിന്റെ തെളിവാണ്.

ഭരണകൂടങ്ങളോട് താല്പര്യമുള്ളവരുടെ കാഴ്ചപ്പാടിലാണ് പലപ്പോഴും ചരിത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് നിരവധി ദേശീയ നായകരുടെ സംഭാവനകൾക്ക് അർഹമായ സ്ഥാനം ലഭിക്കാതിരുന്നത്. ഹാൽദിഘട്ടി യുദ്ധചരിത്രം പുനഃപരിശോധിക്കപ്പെടണം. അക്ബറിന്റെ ജന്മദിനം ആരും ആഘോഷിക്കാറില്ല. എന്നാൽ മഹാറാണാ പ്രതാപ് ഇന്നും പ്രേരണയായി ജ്വലിച്ചുനിൽക്കുന്നു. ആരാണ് വിജയിച്ചതെന്നതിന് കാലമാണ് സാക്ഷി.
മഹാറാണ പ്രതാപിനെ ഹിന്ദു സൂര്യൻ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. ജീവിതകാലം മുഴുവൻ അദ്ദേഹം തന്റെ ധർമ്മത്തിനും സംസ്കാരത്തിനും വേണ്ടി പോരാടി. പൊതുജനക്ഷേമത്തിന്റെയും ആദർശ ഭരണത്തിന്റെയും ദേശീയ സംരക്ഷണത്തിന്റെയും മികവാർന്ന ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് സർസംഘചാലക് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല, സാധാരണ സാഹചര്യങ്ങളിലും സമൂഹം ഐക്യത്തോടെയും ജാഗ്രതയോടെയും തുടരണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. സ്വാഭിമാനവും ആത്മബോധവും സജീവമായി നിലനിൽക്കുന്നിടത്തോളം, ഭാരതം എല്ലാ വെല്ലുവിളികളെയും നേരിടുകയും വിജയത്തിന്റെ പുതിയ കഥകൾ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ പൗരന്മാരും മഹാറാണ യുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദേശീയ ഉന്നമനത്തിനും ആഗോള ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നിംബാർകാചാര്യ ശ്രീജി ശ്യാം ശരൺ ദേവാചാര്യ വിശിഷ്ടാതിഥിയായി. വീർ ശിരോമണി മഹാറാണ പ്രതാപ് സമിതിയുടെ പ്രസിഡന്റ് ഡോ. ഭഗവതി പ്രകാശ് ശർമ്മ അധ്യക്ഷത വഹിച്ചു. പ്രതാപ് ഗൗരവ് കേന്ദ്ര ഡയറക്ടർ അനുരാഗ് സക്സേന, മേവാർ രാജകുടുംബാംഗം മഹാറാണ വിശ്വരാജ് സിങ് മേവാർ എന്നിവരും പങ്കെടുത്തു.





















Discussion about this post