കൊച്ചി: കേരളം ലൗവ് ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി അന്താരാഷ്ട്ര ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാണ്ഡെ. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും. വിഎച്ച്പി സംസ്ഥാന കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ് സ്വദേശിയായ മുസ്ലിം വിഭാഗത്തില്‍പെട്ട യുവാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്നതില്‍ ആസൂത്രിതമായ ഗുഢാലോചനയുണ്ട്. ഇവിടെ ലഭിച്ച രാഷ്ട്രീയ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേത്രത്തില്‍ വച്ച് നിയമവിരുദ്ധമായി വിവാഹം ചെയ്തുകൊടുത്തത് അന്വേഷണ വിധേയമാക്കണം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തങ്ങളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ഈ കുട്ടിയെ രക്ഷിക്കുന്നതിന് പകരം സംസ്ഥാനം സര്‍ക്കാരും പോലീസും ഗുരുതരമായ കുറ്റകൃത്യത്തിന് കൂട്ടു നില്‍ക്കുകയാണ്.
പെണ്‍കുട്ടിയുടെ ജനനം നടന്ന ആശുപത്രിയില്‍ ജനന സമയത്ത് തയ്യാറാക്കിയ രേഖയില്‍ ജനന തിയതി, സമയം, ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ഇതിനെ മറികടന്ന് വ്യാജ സത്യവാങ്മൂലം ഹാജരാക്കിയാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്ത് വിവാഹം നടത്തിയിരിക്കുന്നത്.
വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ഇവിടെ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുകയും തുടര്‍ന്ന് സര്‍ക്കാര്‍ അത് റദ്ദാക്കുകയും ചെയ്തത്. വിഎച്ച്പി ഒരിക്കലും ആ പെണ്‍കുട്ടിക്ക് എതിരല്ല, പക്ഷേ പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും മിലിന്ദ് പരാണ്ഡെ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാതെ കേരളത്തില്‍ എത്തിച്ച് വിവാഹം ചെയ്യാന്‍ തയ്യാറായതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രം ദുരുപയോഗം ചെയ്ത ചേര്‍ത്തലയിലെ മന്തിക്കടയുടെ നടപടി ഹൈന്ദവ വിശ്വാസികളെയാകെ മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്. ഇതും മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇവര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസ് എടുക്കുകയും ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തവര്‍ക്ക് തലോടലും പ്രതിഷേധിച്ചവര്‍ക്ക് തല്ലും എന്നതാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്ന നടപടി. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഇടത് സര്‍ക്കാര്‍ ധൃതി പിടിപ്പിച്ച് നടപ്പിലാക്കിയത് മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും ഇത് അപലപനീയമാണെന്നും വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു.
















Discussion about this post