മൈസൂരു: ജാതി കേന്ദ്രിതമായ വോട്ട്ബാങ്കുകൾ തടയാൻ സമൂഹം ജാതി മറക്കുകയേ പരിഹാരമുള്ളൂ എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമൂഹം ജാതിയെ ഓർമ്മിക്കുന്നിടത്തോളം കാലം വോട്ട് നേടാനുള്ള നിയമാനുസൃതമായ ശ്രമമായി രാഷ്ട്രീയക്കാർ അത് മുതലെടുക്കും. അവർക്ക് പ്രവർത്തിക്കാതെതന്നെ ജാതി ഉപയോഗിച്ച് വോട്ട് നേടാൻ കഴിയും. എന്നാൽ സമൂഹം ജാതി മറന്നാൽ, രാഷ്ട്രീയക്കാർ സ്വയം നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സുട്ടൂർ മഠത്തിൽ ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവർണ്ണ ജൂബിലി പ്രഭാഷണ പരമ്പരയിൽ സദസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മിശ്രജാതിവിവാഹം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ സമൂഹം തയാറാകണം. 1942ൽ മഹാരാഷ്ട്രയിൽ നടന്ന ഒരു മിശ്രജാതി വിവാഹത്തിന് ഡോ. അംബേഡ്കറും ആർഎസ്എസ് സർസംഘചാലകായിരുന്ന ശ്രീഗുരുജിയും ആശംസാ സന്ദേശങ്ങൾ നൽകി. ജാതിക്കതീതമായി സമൂഹത്തിന് മുന്നിൽ ഒരു മാതൃക കാട്ടിയതിന് സന്തോഷമെന്ന് ശ്രീ ഗുരുജി എഴുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലാണ് ജനസംഖ്യാ നിയന്ത്രണത്തേക്കാൾ അടിയന്തര ശ്രദ്ധ വേണ്ടതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഭാരതം ഇന്ന് യുവാക്കളുടെ രാഷ്ട്രമാണ്. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ആ യുവാക്കൾക്ക് പ്രായമാകും. അപ്പോൾ അവർക്ക് അന്നം നൽകാൻ എത്ര കരങ്ങൾ വേണ്ടിവരുമെന്ന് ആലോചിക്കണം. സർക്കാർ അടുത്ത നൂറ് വർഷത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.
ദേശീയ ജനസംഖ്യാ നയം വിവേചനമില്ലാതെ നടപ്പാക്കുകയും അതേപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. അടിയന്തരാവസ്ഥക്കാലത്ത് ബലപ്രയോഗത്തിലൂടെ ജനസംഖ്യ നിയന്ത്രിക്കാൻ അന്നത്തെസർക്കാർ നടത്തിയ ശ്രമങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആ സർക്കാർ വലിയ പരാജയം നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതുസിവിൽ നിയമം ഭാരതത്തിലാകെ നടപ്പാകുമെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ നിയമം ഇപ്പോൾത്തന്നെ നിലവിൽ വന്നിട്ടുണ്ട്. ജനാധിപത്യത്തിൽ കാര്യങ്ങൾ ശ്രദ്ധാപൂർവമാണ് നീങ്ങുക. ക്ഷമയോടെ കാത്തിരിക്കണം. ഇത് ഒരു വ്യക്തി തീരുമാനിക്കുന്നതല്ല, മറിച്ച് 142 കോടി ജനങ്ങളുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

















Discussion about this post